കൊച്ചി: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി മെട്രോ തൃപ്പൂണിത്തുറയുടെ രാജനഗരിയിലേക്ക് ചൂളംവിളിച്ചെത്തുന്നു. പേട്ടയില്‍ നിന്നും എസ്എന്‍ ജങ്ഷന്‍ വരെയുള്ള പാതയാണ് ഗതാഗതത്തിനൊരുങ്ങുന്നത്. പേട്ട - എസ് എന്‍ ജങ്ഷന്‍ റൂട്ട് പ്രധാനമന്ത്രി തുറന്നുകൊടുക്കുന്നതോടെ ഇതിലൂടെയുള്ള യാത്രാ സര്‍വീസിനും തുടക്കമാകും.
ഈ റൂട്ടില്‍ സുരക്ഷാ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയായിരുന്നു. യാത്രാ സര്‍വീസിന് ആവശ്യമായ അനുമതിയും ലഭിച്ചിട്ടുണ്ട്. ഉദ്ഘാടന ശേഷം ഉടന്‍ തന്നെ യാത്രാ സര്‍വീസ് തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
എസ് എന്‍ ജങ്ഷന്‍ വരെ 60 രൂപ
പേട്ടയില്‍നിന്ന് എസ്എന്‍ ജങ്ഷന്‍ വരെ 1.8 കിലോമീറ്റര്‍ ദൂരമാണുള്ളത്. പുതുതായി രണ്ടു സ്റ്റേഷനുകള്‍ കൂടി വരുന്നതോടെ, മെട്രോ സ്‌റ്റേഷനുകളുടെ എണ്ണം 24 ആകും. ആലുവയില്‍ നിന്നും എസ് എന്‍ ജങ്ഷന്‍ വരെ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ പേട്ടവരെ 60 രൂപയാണ്.
എസ് എന്‍ ജങ്ഷനിലേക്ക് സര്‍വീസ് നീട്ടിയാലും ചാര്‍ജ് വര്‍ധിപ്പിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പേട്ടയില്‍ നിന്നും എസ് എന്‍ ജങ്ഷനിലേക്ക് 20 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. പേട്ടയില്‍ നിന്നും എസ് എന്‍ ജങ്ഷനിലേക്കുള്ള മെട്രോ നിര്‍മ്മാണം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) നേരിട്ട് ഏറ്റെടുത്താണ് നടത്തിയത്.
വടക്കേകോട്ടയിലേത് ഏറ്റവും വലിയ സ്റ്റേഷൻ
ആലുവ മുതല്‍ പേട്ട വരെ ഡിഎംആര്‍സിയായിരുന്നു നിര്‍മാണം. കൊച്ചി മെട്രോയുടെ ഏറ്റവും വലിയ സ്‌റ്റേഷനാണ് വടക്കേകോട്ടയിലേത്. 4.3 ലക്ഷം ചതുരശ്ര അടിയാണ് സ്റ്റേഷന്‍ സമുച്ചയത്തിന്റെ വിസ്തീര്‍ണം. സ്വാതന്ത്ര്യസമര ചരിത്രവും കേരളത്തിന്റെ പങ്കുമെല്ലാം വടക്കേകോട്ട സ്‌റ്റേഷനെ അലങ്കരിക്കുന്നു. കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം അടിസ്ഥാനമാക്കിയാണ് എസ്എന്‍ ജങ്ഷന്‍ സ്‌റ്റേഷന്‍ സൗന്ദര്യവത്കരിച്ചിരിക്കുന്നതെന്ന് മെട്രോ അധികൃതര്‍ സൂചിപ്പിച്ചു.
ഇനി കാക്കനാട് ഇൻഫോപാർക്കിലേക്ക്
എസ്എന്‍ ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുള്ള പാതയുടെയും സ്‌റ്റേഷന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. 1.20 കിലോമീറ്ററാണ് ദൂരം. 2023 ജൂണില്‍ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്റര്‍ നീളുന്നതാണ് രണ്ടാം ഘട്ടം. 11 സ്‌റ്റേഷനുകളാണ് ഈ പാതയില്‍ ഉണ്ടാകുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates