പത്തനംതിട്ട: കോവിഡ് വ്യാപനത്തെ തുടർന്ന് സന്നിധാനത്ത് ആന്റിജൻ പരിശോധന നടത്തും. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും ഇനി മുതൽ സന്നിധാനത്ത് തുടരാൻ അനുവദിക്കേണ്ടതില്ല എന്നാണ് തീരുമാനം.
സന്നിധാനത്ത് വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസത്തിനിടയിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും തുടരാൻ അനുവദിക്കേണ്ടന്നാണ് തീരുമാനം. ഇതോടെ ശനിയാഴ്ച സന്നിധാനത്തെ ആശുപത്രി കേന്ദ്രികരിച്ച് ആന്റിജൻ പരിശോധന ആരംഭിക്കും.
സന്നിധാനത്ത് ജോലി ചെയ്യുന്ന മുഴുവൻ ആളുകളും കോവിഡ് 19 ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് രണ്ട് ദിവസത്തിനകം തന്നെ ഹാജരാക്കണമെന്നുള്ള നിർദ്ദേശം അതാത് സ്ഥാപന ഉടമകൾക്ക് നൽകിയിരുന്നു. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് വെള്ളിയാഴ്ച പരിശോധന നടത്തി.
പരിശോധനയിൽ ഭൂരിഭാഗം ആളുകളുടേയും പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരോട് ശനിയാഴ്ച അത് ഹാജരാക്കണമെന്നും ഇല്ലാത്തവർ സന്നിധാനം വിട്ടുപോകാനുമാണ് നിർദ്ദേശം. സന്നിധാനത്ത് വിവിധ ജോലികൾക്കും മറ്റുമായി താമസിക്കുന്നവർക്ക് ആയിരിക്കും ശനിയാഴ്ച്ച കോവിഡ് 19 പരിശോധന ക്യാമ്പ് നടത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates