തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരില്‍ വാടകവീട്ടില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ചിത്തിരവിളാകം സ്വദേശി അര്‍ച്ചന ( 24) യാണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളുമായി കലഹം ഉണ്ടായിരുന്നതായി മരിച്ച അര്‍ച്ചനയുടെ പിതാവ് അശോകനും അമ്മ മോളിയും പറഞ്ഞു.
പൊലീസിനെ കണ്ട് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ അര്‍ച്ചനയുടെ ഭര്‍ത്താവ് ചിത്തിരവിളാകം സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഒരു വര്‍ഷം മുമ്പായിരുന്നു അര്‍ച്ചനയുടേയും സുരേഷിന്റെയും വിവാഹം നടന്നത്. സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ മോളി പറഞ്ഞു. ഇന്നലെയാണ് അർച്ചനയയെ കുടുംബവീട്ടിൽ നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്.
കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസൽ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അർച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അശോകൻ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും, മരുമകൻ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നും അശോകൻ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates