തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ.  മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ മധുവിനെ തരംതാഴ്ത്തിയേക്കുമെന്നാണ് സൂചന.
അരുവിക്കരയിലെ സ്ഥാനാർഥി ജി സ്റ്റീഫനെ കാലുവാരാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് സിപിഎം കമ്മിഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയൻബാബു, സി അജയകുമാർ, കെ സി വിക്രമൻ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് 27ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വി കെ മധു മനഃപൂർവം വിട്ടുനിന്നത് താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അരുവിക്കരയിലെ സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം നിർദേശിച്ചത് വി.കെ. മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി സ്റ്റീഫനെ തീരുമാനിച്ചത്. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചായിരുന്നു ഈ തീരുമാനം. തുടർന്ന് മധു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിന്നു.
വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ നേരിട്ട് ഇടപെട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പ്രചാരണത്തിനിറങ്ങിയെങ്കിലും സജീവമായിരുന്നില്ല. മധുവിന്റെ നിസഹകരണം ചൂണ്ടിക്കാട്ടി സിപിഎം വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി പാർട്ടിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ  തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും മധുവിന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടിയിരുന്നു.. അരുവിക്കരയിൽ സിപിഎം സ്ഥാനാർത്ഥി ജി സ്റ്റീഫൻ 5046 വോട്ടിനാണ് കോൺഗ്രസിന്റെ കെ എസ് ശബരീനാഥനെ തോൽപിച്ചത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates