തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും അകന്നത് നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ കാരണമായെന്ന് സിപിഎം വിലയിരുത്തല്‍. വര്‍ഗീയപരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് വീഴ്ചയാണ്. ഇത് ഇടതു പക്ഷത്തുള്ളവര്‍ക്കു പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും സിപിഎം വിലയിരുത്തല്‍. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആഗോള അയ്യപ്പസംഗമം ഉദ്ദേശിച്ച രീതിയിലല്ല ജനങ്ങളിലെത്തിയത്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് സംഗമത്തിന്റെ ശോഭകെടുത്തി. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കിയെന്നും വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളില്‍ ഭരണവിരുദ്ധ വികാരവും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ ആസൂത്രിത പ്രചാരണങ്ങളും വോട്ടുകൾ വലിയ തോതിൽ നഷ്ടപ്പെടുന്നതിന് കാരണമായി. ഭരണത്തില്‍ വന്ന വീഴ്ചകള്‍ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിച്ചു. സര്‍ക്കാരിന്റെ ചില ഭരണ നടപടികളോട് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ ഭരണത്തില്‍ പാർട്ടി സംഘടനാ സംവിധാനം മുരടിച്ചെന്നും സിപിഎം വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച സംഘടനാ വീഴ്ചയുടെ മുഖ്യകാരണം സംഘടനാ തലത്തിലെ മുരടിപ്പാണ്. ഭരണത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടായി. ഭരണമാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. പലവിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയി. ഒറ്റപ്പെട്ട നിലയിലുളള തിരുത്തല്‍ കൊണ്ട് ഫലമുണ്ടാകില്ല. തിരുത്തല്‍ എല്ലാ തലത്തിലും വേണം. പരാജയത്തിന്റെ ഉത്തരവാദികള്‍ ഏതെങ്കിലും വ്യക്തികള്‍ അല്ല. നേതൃത്വത്തിന്റെ കൂട്ടായ വീഴ്ചയാണ്. വിമര്‍ശനാത്മകമായി ഉള്‍ക്കൊണ്ട് സ്വയം തിരുത്തണം. തിരുത്താന്‍ തയാറാകാത്തവരെ തിരുത്തിക്കണം.
സ്ഥാനാർത്ഥി നിർണയത്തിൽ ജാഗ്രതക്കുറവുണ്ടായി. തളിപ്പറമ്പിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിലും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണം. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമാണ്. കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ചകൂടി നടത്തും. പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്നുമാസത്തെ സാവകാശം നൽകുമെന്നാണ് എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates