തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി ബിബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാവ് വി മുരളീധരനും തമ്മിൽ നിയമസഭാ കക്ഷി നേതൃസ്ഥാനത്തെച്ചൊല്ലി നിലനിന്നിരുന്ന നീണ്ട തർക്കങ്ങളിൽ കൃത്യമായൊരു ധാരണയിലെത്താൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കാതെ വന്നതോടെയാണ് ഗോപകുമാറിന് അപ്രതീക്ഷിതമായി നറുക്കുവീണത്. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിലാണ് മൂന്നാം അംഗമായ ഗോപകുമാറിനെ തലപ്പത്തേക്ക് കൊണ്ടുവന്ന് പാർട്ടിയിലെ പ്രതിസന്ധി പരിഹരിച്ചത്.
നേരത്തെ, കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നുവെങ്കിലും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇതിനെ പൂർണ്ണമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തന്നെത്തന്നെ കക്ഷി നേതാവാക്കണമെന്ന നിലപാടിലായിരുന്നു രാജീവ് ചന്ദ്രശേഖർ. സംസ്ഥാന പ്രസിഡന്റ് പദവിയും നിയമസഭാ കക്ഷി നേതാവ് സ്ഥാനവും രണ്ട് വ്യക്തികളിലേക്ക് പോയാൽ പട്ടിക്കുള്ളൽ രണ്ട് സമാന്തര അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടേക്കുമെന്ന ശക്തമായ വാദമുയർത്തിയാണ് രാജീവ് ചന്ദ്രശേഖർ മറുനീക്കം നടത്തിയത്. ഇതോടെയാണ് കേന്ദ്ര നേതൃത്വത്തിനും വിഷയം ഗൗരവമായി പരിഗണിക്കേണ്ടി വന്നത്.
നിയമസഭയിൽ മൂന്ന് അംഗങ്ങളാണ് ബിജെപിയെ പ്രതിനിധീകരിക്കുന്നത്. ദേശീയ നേതൃത്വത്തിന് വി മുരളീധരനെ കക്ഷി നേതാവാക്കുന്നതിനോടായിരുന്നു കൂടുതൽ താല്പര്യമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ, രാജീവ് ചന്ദ്രശേഖർ തന്റെ നിലപാട് വ്യക്തമാക്കുകയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരിക്കുകയും ചെയ്തതോടെ ഗ്രൂപ്പ് തർക്കങ്ങൾ പരസ്യമാകാതിരിക്കാൻ കേന്ദ്രം പുതിയ ഫോർമുല മുന്നോട്ട് വെക്കുകയായിരുന്നു. തർക്കത്തിലുള്ള ഇരുനേതാക്കളെയും ഒരുപോലെ മാറ്റിനിർത്തി, നിഷ്പക്ഷ മുഖമായ ബി ബി ഗോപകുമാറിനെ ചുമതലയേൽപ്പിക്കുന്നതിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം ഒടുവിൽ എത്തിച്ചേർന്നത്. പുതിയ പാർലമെന്ററി പാർട്ടി നേതാവിന്റെ കീഴിൽ സഭയ്ക്കുള്ളിൽ ഒത്തൊരുമയോടെ മുന്നോട്ട് പോകാനാണ് പുതിയ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates