Benny, Kuzhalnadan & Shafi frontrunners for state Cong chief post 
Kerala

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

സണ്ണി ജോസഫ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനായുള്ള അന്വേഷണം ആരംഭിച്ചത്

Author : കെഎസ് ശ്രീജിത്ത്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മുന്നിലുള്ളത്.

തന്റെ രണ്ട് അടുത്ത അനുയായികളായ ഷാഫിയും കുഴല്‍നാടനും സാധ്യതാ പട്ടികയിലുള്ളതിനാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് അദ്ദേഹം. അതേസമയം, പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം നിര്‍ണായകമാകും.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും മത സംഘടനയുടെയും പിന്തുണയുണ്ടായിരുന്നിട്ടും കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നീ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എംപിമാര്‍ മത്സരരംഗത്തുനിന്ന് പുറത്തായി. ലോക്‌സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായ കൊടിക്കുന്നിലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സതീശന്റെയും പിന്തുണയുണ്ടായിരുന്നു. ആന്റോ ആന്റണിക്ക് പ്രിയങ്കാ ഗാന്ധിയുടെയും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് ശിവഗിരി മഠത്തിന്റെയും പിന്തുണയാണുണ്ടായിരുന്നത്. കഴിഞ്ഞ തവണ സണ്ണി ജോസഫിനോടാണ് ആന്റോ ആന്റണി പരാജയപ്പെട്ടത്.

എല്ലാ സ്ഥാനാര്‍ഥികളും ഡല്‍ഹിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കുന്നുണ്ട്. സംഘടനയില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി പുതിയ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ മികച്ച ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നിയമനം. കെപിസിസി അധ്യക്ഷനായുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വിഡി സതീശനുമായി ആലോചിച്ച് ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കൈക്കൊള്ളുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രിസഭയില്‍ അംഗമായതിനെത്തുടര്‍ന്ന് നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനായുള്ള അന്വേഷണം ആരംഭിച്ചത്. പരിഗണനയിലുള്ള നേതാക്കളില്‍, യുഡിഎഫ് മുന്‍ കണ്‍വീനര്‍ എന്ന നിലയിലും മുന്നണി ഏകോപനം ഭംഗിയായി നിര്‍വഹിച്ചതിലും ബെന്നി ബെഹനാന് വലിയ സംഘടനാ പരിചയമുണ്ട്. എല്ലാ വിഭാഗം നേതാക്കളുടെയും വിശ്വാസ്യത ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ മിക്ക മന്ത്രിമാരും ആദ്യമായി മന്ത്രിമാരായവരാണെന്നിരിക്കെ, സര്‍ക്കാരുമായി കാര്യക്ഷമമായി ഏകോപനം നടത്താന്‍ പരിചയസമ്പന്നനായ ഒരാളായിരിക്കും നല്ലതെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു.

പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ ജനപ്രീതിയുള്ള ഷാഫി പറമ്പിലും ശക്തനായ ഒരു സ്ഥാനാര്‍ഥിയാണ്. രാഹുല്‍ ഗാന്ധിയുമായുള്ള മാത്യു കുഴല്‍നാടന്റെ അടുപ്പവും അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നു. എങ്കിലും, ഇരുവരുടെയും താരതമ്യേനയുള്ള ചെറുപ്രായം അവര്‍ക്ക് അനുകൂലമായോ പ്രതികൂലമായോ മാറാം. അതേസമയം, കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ ശക്തമായ സ്വാധീനമുള്ള കത്തോലിക്കാ സഭയും നിരീക്ഷിച്ചുവരികയാണ്. സഭ ശക്തമായ നിലപാട് എടുത്തതിനെത്തുടര്‍ന്നാണ് സണ്ണി ജോസഫിനെ മുന്‍പ് കെപിസിസി അധ്യക്ഷനായി നിയമിച്ചത്.

Benny, Kuzhalnadan & Shafi frontrunners for state Cong chief post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെപിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടികയായി; മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഇരിക്ക് മോനേ, ഞാൻ മേക്കപ്പ് ചെയ്തു തരാം'; ഷാജോണിന് മേക്കപ്പ് ചെയ്ത് മോഹൻലാൽ, വൈകാരിക കുറിപ്പുമായി നടൻ

പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ്; പ്രിയദര്‍ശിനി കണ്ടക്ടര്‍ പിടിയില്‍

അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ

പതിനെട്ടു വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വാങ്ങി നല്‍കിയാല്‍ കേസ് എടുക്കാന്‍ വകുപ്പില്ല!