തിരുവനന്തപുരം: ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം തീരുമാനമായെന്നാണ് റിപ്പോർട്ട്. എംടി രമേശ് മത്സരിച്ചേക്കില്ല. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് സൂചന. അടൂരിൽ ആശാനാഥ് സ്ഥാനാർത്ഥിയായേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി സദാനന്ദൻ എംപി, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ 96 സീറ്റുകളിലേക്ക് മത്സരിക്കാനാണ് ബിജിപിയിൽ ധാരണയായിരിക്കുന്നത്. ബിഡിജെഎസ്സിന് 24 സീറ്റും ട്വന്റി20ക്ക് 20 സീറ്റും നൽകാനാണ് തീരുമാനം. 96 സീറ്റുകളിൽ 47 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ്.
ഇന്ന് ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. എങ്കിലും 10 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്നാണ് സൂചന. കുമ്മനം രാജശേഖരൻ ആറന്മുളയിലോ തിരുവന്തപുരം സെൻട്രൽ എന്നിവിടങ്ങളിലാണ് മത്സരിക്കാൻ സാധ്യത. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കാത്ത സാഹചര്യം വരികയാണെങ്കിൽ ആ സീറ്റ് ബിഡിജെഎസ്സിന് നൽകുമെന്നു സൂചനയുണ്ട്.
എംടി രമേശ് മത്സരിച്ചേക്കില്ല. അദ്ദേഹം പ്രചാരണം നയിക്കും. സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പട്ടിക പുറത്തിറക്കുന്നത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates