തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽവൻ ക്രമക്കേടും വകമാറ്റലും നടന്നതായി വ്യക്തമാക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് മുൻ സർക്കാരിന്റെ ധനമാനേജ്‌മെന്റിലെ വൻ പാളിച്ചകൾ അക്കമിട്ട് നിരത്തുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് കോടികൾ വകമാറ്റിയതിനൊപ്പം കിഫ്ബിയും പെൻഷൻ കമ്പനിയും വഴി വരുത്തിവെച്ച ഓഫ് ബജറ്റ് കടമെടുപ്പുകൾ സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കിയെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ധനക്കമ്മി കുറച്ചുകാണിക്കാൻ വകമാറ്റൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയെന്നാണ് സിഎജിയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ഇത് തികച്ചും ക്രമവിരുദ്ധമായ നടപടിയാണ്. സംസ്ഥാനത്തിന്റെ ധനക്കമ്മിയും റവന്യു കമ്മിയും കൃത്രിമമായി കുറച്ചു കാണിക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായാണ് ഈ വകമാറ്റൽ നടന്നതെന്ന് റിപ്പോർട്ട് വിശദമാക്കുന്നു. ദുരന്തബാധിതരെ സഹായിക്കാനായി പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച സംഭാവനകളുടെ വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുന്ന ഗുരുതരമായ കണ്ടെത്തലാണിത്.
ഇതിനു പുറമേ, കിഫ്ബിയും പൊതുമേഖലാ പെൻഷൻ കമ്പനിയും വഴി മുൻ സർക്കാർ വരുത്തിവെച്ച കടമെടുപ്പുകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വഷളാക്കി. ഇത്തരത്തിൽ 39,230 കോടി രൂപയുടെ ബജറ്റിതര ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. നിലവിലും സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീർപ്പാക്കാത്ത ബാധ്യതകൾ മാത്രം നിലവിൽ 3,511 കോടി രൂപയുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
കടം വീട്ടാൻ ഹ്രസ്വകാല വായ്പ; ശമ്പളത്തിന് മാത്രം വരവിന്റെ 80 ശതമാനം
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അധിക ചെലവിന് കാരണം ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവാണെന്നാണ് സിഎജി കണ്ടെത്തൽ. 2,684.44 കോടി രൂപയാണ് കടം തിരിച്ചടക്കാൻ വേണ്ടി മാത്രം വിനിയോഗിക്കേണ്ടി വന്നത്. ഇക്കാലയളവിൽ ചെലവ് വൻതോതിൽ കൂടുകയും വരവിൽ നേരിയ വർധനവ് മാത്രം രേഖപ്പെടുത്തുകയുമാണ് ചെയ്തത്. റവന്യു വരവിൽ വെറും 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയുണ്ടായപ്പോൾ സംസ്ഥാനത്തിന്റെ ചെലവിൽ 8.97 ശതമാനത്തിന്റെ വലിയ വർധനവുണ്ടായി. ഇതിനിടയിൽ കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ വൻ കുറവ് വന്നതും പ്രതിസന്ധി രൂക്ഷമാക്കി.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നതാണ് ഏക ആശ്വാസം. എന്നാൽ, സംസ്ഥാനത്തിന്റെ റവന്യൂ ചെലവിന്റെ 64.40 ശതമാനവും മൊത്തം റവന്യൂ വരവിന്റെ 80 ശതമാനവും ശമ്പളവും പെൻഷനും അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates