കൊച്ചി വിമാനത്താവളം, കെ കരുണാകരന്‍ 
Kerala

കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

കരുണാകരന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമാണ് നെടുമ്പാശ്ശേരി വിമാനത്താവളമെന്ന് സുധീരൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ വീണ്ടും സജീവമാകുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ നിര്‍ദ്ദേശം. വിമാനത്താവളത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയമായി നേതൃത്വം നല്‍കിയ കെ കരുണാകരന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ നീക്കം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പലതവണ ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ശിപാര്‍ശ ഘട്ടത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ പുതിയ യുഡിഎഫ് സര്‍ക്കാരില്‍ സിയാല്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം കൂടി വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്‍ കൊച്ചി മേഖലയില്‍ നിന്നുള്ള ആളാണെന്നത് ഈ ആവശ്യത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു.

2010ല്‍ കെ കരുണാകരന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ, ശശി തരൂരാണ് വിമാനത്താവളത്തിന് കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം ആദ്യമായി പരസ്യമായി ഉന്നയിച്ചത്. പ്രതിസന്ധികളെ മറികടന്ന് വിമാനത്താവളം യാഥാര്‍ഥ്യമാക്കിയ ലീഡറുടെ പേര് നല്‍കുന്നത് ഏറ്റവും അനുയോജ്യമാണെന്ന് മുതിര്‍ന്ന നേതാവ് കെവി തോമസും വ്യക്തമാക്കി.

തൃശ്ശൂര്‍ മുരളി മന്ദിരത്തില്‍ നടന്ന കെ. കരുണാകരന്റെ 108-ാമത് ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ഈ ആവശ്യത്തെ ശക്തമായി പിന്തുണച്ചു. കരുണാകരന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമാണ് നെടുമ്പാശ്ശേരി വിമാനത്താവളമെന്ന് അദ്ദേഹം അനുസ്മരിച്ചു.

അതേസമയം, ഈ നീക്കം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്. മുന്‍പ് ഇതേ ആവശ്യം ഉയര്‍ന്നപ്പോള്‍, നെടുമ്പാശ്ശേരിക്ക് സമീപമുള്ള കാലടിയുമായി ബന്ധപ്പെടുത്തി വിമാനത്താവളത്തിന് 'ആദിശങ്കര'ന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി ചില വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Call gets louder to name Kochi airport after former Kerala CM K Karunakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവർഷം 26 കോടിയിലേറെ'

കേരളത്തില്‍ 'സ്വന്തമായി ഒരു വീട്'; അറിയാം യുവതലമുറ നേരിടുന്ന അഞ്ചു വെല്ലുവിളികള്‍

തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്കുകണ്ടത്തിൽ 'ചക്കക്കൊമ്പൻ' വീട് തകർത്തു

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ