കൊച്ചി: നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ് നടന്മാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചത്. ഡബ്ല്യൂസിസിപോലും തനിക്കൊപ്പം നിന്നില്ലെന്നും പരാതിക്കാരി ആരോപിച്ചു. എന്നാൽ ഭർത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോൾ പരാതി പിൻവലിക്കുന്നതിൽ നിന്ന് പിന്മാറുകയാണ്. കേസുമായി മുന്നോട്ടുപോകുമെന്നും നടി പറഞ്ഞു. തന്റെ പേരിലുള്ള പോക്സോ കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും എന്തുകൊണ്ടാണ് കേസിൽ തന്നെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ വേണ്ട പിന്തുണ നൽകാത്തതിനാലാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്ന് നടന്‍ മുകേഷടക്കമുള്ളവര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ തുറന്നു പറച്ചില്‍ നടത്തിയതെന്നും തനിക്കെതിരെ കള്ളക്കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates