ആലപ്പുഴ : പ്രസവിച്ചയുടൻ നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 19 കാരിയാണ് പ്രസവിച്ചത്.
കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. എന്നാൽ പെൺകുട്ടി ഇതു നിരസിച്ചു. വേദന സംഹാരി നൽകിയിട്ടും വേദന കുറയാതിരുന്നതിനാൽ യുവതിയെ നിരീക്ഷണത്തിലാക്കി.
പുലർച്ചെ ഒരു മണിയോടെ ശുചിമുറിയിൽ വെച്ച് പെൺകുട്ടി പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് കണ്ടെടുത്തത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates