പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍. നവംബര്‍ 15ന് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സിഐ ബിനു തോമസാണ് മേലുദ്യോഗസ്ഥന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
2014ല്‍ പാലക്കാട് സര്‍വീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. അന്ന് സിഐ ആയിരുന്ന ഉമേഷ് അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ അവരുടെ വീട്ടില്‍ എത്തി പീഡിപ്പിച്ചു എന്നാണ് കുറിപ്പിലെ പരാമര്‍ശം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാ നേരത്ത് എത്തിയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം എന്നും കത്തില്‍ ആരോപിക്കുന്നു. കേസ് പുറത്തറിയിക്കുമെന്നായിരുന്നു ഭീഷണി. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. നിലവില്‍ കോഴിക്കോട് ഡിവൈഎസ്പിയാണ് ഉമേഷ്.
നവംബര്‍ 15നായിരുന്നു ബിനു തോമസിനെ ചെറുപ്പളശ്ശേരിയിലെ പൊലീസ് ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടിയ്ക്കിടെ വിശ്രമിക്കാന്‍ ക്വാട്ടേഴ്‌സില്‍ പോയ ബിനു തോമസ് മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് തന്നെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. 32 പേജ് വരുന്ന ആത്മഹത്യ കുറിപ്പില്‍ കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണം എന്ന നിലയിലായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ജോലിയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുതല്‍ വിവങ്ങള്‍ പുറത്തുവരുന്നത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ് ബിനു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates