മലയാളിയുടെ ഇഷ്ട വിഭവങ്ങളാണ് പൊറോട്ടയും ചിക്കനും. എന്നാൽ ചിക്കൻ കഴിക്കുന്ന ആനകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ചിക്കൻ മാത്രമല്ല, മുട്ടക്കറിയും, ചപ്പാത്തിയും കപ്പ പുഴുങ്ങിയതും പൊറോട്ടയും എല്ലാം ഇപ്പോൾ ആനകൾക്ക് പഥ്യമാണ്. ആരാണ് ആനകൾക്ക് പൊറോട്ടയും ചിക്കനും വിളമ്പുന്നതെന്നാവും ചോദ്യം. ഹോട്ടലുകാർ തന്നെ. വനമേഖലയിൽ ഹോട്ടലുകാർ കൊണ്ടിടുന്ന ഭക്ഷണ അവശിഷ്ടങ്ങളാണ് ആനകളെ ആകർഷിക്കുന്നത്. വയനാട്ടിലും, പറമ്പികുളത്തും മൂന്നാറിലും എല്ലാം ഹോട്ടൽ മാലിന്യം തേടി ആനകൾ എത്തുന്നുണ്ട്.
ഹോട്ടലുകാർ വനാതിർത്തിയിൽ കൊണ്ടിടുന്ന മാലിന്യങ്ങൾ തേടി ആനകൾ മാത്രമല്ല, പന്നിയും മാനുകളും കുരങ്ങുകളും എത്താറുണ്ട്. വേവിച്ച ഭക്ഷണത്തിന്റെ രുചി അവർക്ക് ഇഷ്ടമാണ്. ഇതുമൂലം ആദിവാസി മേഖലയിലും വനാതിർത്തിയിലുള്ള ഗ്രാമങ്ങളിലും വന്യജീവി ശല്യം രൂക്ഷമായിരിക്കുകയാണെന്നു പറമ്പിക്കുളം കടുവ സങ്കേതത്തിലെ രാമൻ എന്ന ആദിവാസി പറയുന്നു.
വേവിച്ച ഭക്ഷണത്തിലെ ഉപ്പിന്റെ അംശമാണ് വന്യ ജീവികളെ ആകർഷിക്കുന്നതെന്ന് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനായ രാജു കെ ഫ്രാൻസിസ് പറയുന്നു. "ആനകൾക്ക് പൊതുവെ ഉപ്പ് ഇഷ്ടമാണ്. വേവിച്ച ഭക്ഷണം മാത്രമല്ല കായ വറുത്തതും ഉരുളക്കിഴങ്ങു ചിപ്സും കുർകുറെ പോലുള്ളവയും ഒക്കെ ആനകൾക്ക് ഇഷ്ടമാണ്. വനമേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഇത്തരം ലഘുഭക്ഷണത്തിന്റെ പ്ലാസ്റ്റിക് പാക്കറ്റ് ആനകളും മറ്റു ജീവികളും കഴിക്കും. ഇത് കുടലിൽ കുരുങ്ങി മൃഗങ്ങൾ ചാവുന്നത് പതിവ് സംഭവമാണ്. അതിനാലാണ് വിനോദ സഞ്ചാരികൾ വനമേഖലയിൽ ഭക്ഷ്യാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ ഞങ്ങൾ ബോധവത്കരണം നടത്തുന്നത്," അദ്ദേഹം പറഞ്ഞു.
പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർ കുരങ്ങുകൾക്കു ചിപ്സും മറ്റു ഭക്ഷണ പദാർഥങ്ങളും നൽകുന്നത് കാണാം. ചിലർ ഇത് വലിയ ജീവകാരുണ്യ പ്രവർത്തനമായാണ് കാണുന്നത്. എന്നാൽ ഇത് കുരങ്ങുകളുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒരിക്കൽ ഇത്തരം ഭക്ഷണം കഴിച്ചാൽ പിന്നെ കുരങ്ങുകൾ അടുത്തുള്ള ഗ്രാമത്തിൽ എത്തി ഭക്ഷണം തട്ടിയെടുക്കാൻ ശ്രമിക്കും, ഇത് മനുഷ്യ വന്യജീവി സംഘർഷം വർധിക്കാൻ ഇടയാക്കുന്നു.
രുചികരവും പോഷക മൂല്യമേറിയതുമായ ഭക്ഷണം ആണ് ആനകളെ നാട്ടിന്പുറങ്ങളിലേക്കു ആകർഷിക്കുന്നതിന് വന്യജീവി ഗവേഷകർ പറയുന്നു. ആനയ്ക്ക് ഒരു ദിവസം 80000 കലോറി ഭക്ഷണം വേണം. കാട്ടിൽ 14 മുതൽ 16 വരെ മണിക്കൂർ നടന്നാണ് ആനകൾ ഭക്ഷണം തേടുന്നത്. എന്നാൽ വനത്തോട് ചേർന്നുള്ള ഗ്രാമങ്ങളിലെ പൈനാപ്പിൾ തോട്ടങ്ങളും വാഴ കൃഷിയും ആനകളെ ആകർഷിക്കുന്നു. പൈനാപ്പിളിന്റെ ഗന്ധം ആനകൾക്ക് അഞ്ചു കിലോമീറ്റർ അകലെ നിന്നു തന്നെ അറിയാൻ കഴിയും. പത്തു വാഴക്കുലകൾ ഭക്ഷിച്ചാൽ 16 മണിക്കൂർ കാട്ടിലൂടെ നടന്നു തിന്നുന്നതിനേക്കാൾ പോഷകം ഒരു മണിക്കൂർ കൊണ്ട് ആനകൾക്ക് നേടാനാവും. അയൽപ്പക്കത്ത് വിഭവ സമൃദ്ധമായ സദ്യയുള്ളപ്പോൾ ഭക്ഷണം തേടി കാടു ചുറ്റേണ്ടതുണ്ടോ. അതുകൊണ്ടു ആനകൾ വനാതിർത്തിയിലുള്ള ഗ്രാമങ്ങളിലെ നിത്യ സന്ദർശകരായി.
ചിലയിടങ്ങളിൽ വലിയ കൂട്ടങ്ങൾ തന്നെ കൃഷിയിടങ്ങളിൽ ഇറങ്ങാറുണ്ടെങ്കിലും പൊതുവെ കൊമ്പന്മാരാണ് കൃഷിയിടങ്ങൾ തേടി കാടിറങ്ങുന്നതെന്നു മറയൂർ ഡി എഫ് ഒ, പി ജെ ഷുഹൈബ് പറയുന്നു. ഇണചേരൽ കാലത്തിനു തൊട്ടു മുൻപ് കൊമ്പന്മാർ നാട്ടിലിറങ്ങും. പഴങ്ങളും, വാഴയും ഒക്കെ കഴിച്ചു ഒരു മാസം കൊണ്ട് അവർ ആരോഗ്യവാന്മാരാവും അതിനു ശേഷമാണ് ഇണചേരാൻ പിടിയാനകളെ തേടി കാട് കയറുക.
വനാതിർത്തിയിൽ താമസിക്കുന്ന കർഷകരുടെ പ്രധാന ശത്രുവാണ് ആനകൾ. ഒറ്റ രാത്രികൊണ്ട് ഏക്കറുകണക്കിന് കൃഷിയിടം അവ നശിപ്പിക്കും. അവയ്ക്ക് പിന്നാലെ കാട്ടുപോത്തും, മാനുകളും പന്നിക്കൂട്ടങ്ങളും എത്തും. ആനകളെ തുരത്തിയോടിക്കാൻ കർഷകർ കത്തിച്ച ടയറും പടക്കവും വൈദ്യുത വേലികളും ഒക്കെ ഉപയോഗിക്കാറുണ്ട്. പക്ഷേ, ഇത്തരം മാർഗങ്ങൾ ആനകളെ കൂടുതൽ അക്രമാസക്തരാക്കുമെന്ന് വനം വകുപ്പ് പറയുന്നു. അടുത്ത കാലത്തായി ആനകൾ കൂടുതൽ അക്രമകാരികളായതിന് കാരണം അവയെ നോവിച്ചു കാട് കയറ്റാൻ നടത്തുന്ന ശ്രമങ്ങളാണ്.
അതേസമയം, കാടിനുള്ളിൽ താമസിക്കുന്ന ഗോത്രവർഗ്ഗക്കാർ ആനകളെ അകറ്റി നിർത്തുകയാണ് ചെയ്യുക. ഇഞ്ചിയും മഞ്ഞളും ചില കിഴങ്ങു വർഗ്ഗങ്ങളും തോട്ടത്തിന്റെ അതിരിൽ കൃഷി ചെയ്താൽ വന്യ മൃഗങ്ങൾ വരില്ലെന്ന് അവർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസിമേഖലയിൽ പണ്ട് ആനകളെ കൃഷിയിടങ്ങളിൽ നിന്ന് ഓടിക്കാൻ ഇളന്താരികൂട്ടങ്ങൾ ഉണ്ടായിരുന്നു. വിവാഹം കഴിക്കാത്ത ചെറുപ്പക്കാരുടെ സംഘമാണ് ഇളന്താരികൂട്ടങ്ങൾ. അവർ കൃഷിയിടങ്ങൾക്കു സമീപം വനത്തിൽ തമ്പടിക്കുന്ന ആനക്കൂട്ടങ്ങളെ കണ്ടെത്തി പാട്ട കൊട്ടിയും ശബ്ദമുണ്ടാക്കിയും തുരത്തും. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികൾക്ക് കൂട്ട് നായ്ക്കളാണ്. വന്യജീവികളുടെ സാന്നിധ്യം മനസ്സിലാക്കി മുന്നറിയിപ്പ് നൽകാൻ അവയ്ക്കു കഴിയും.
ആനകളെ ആക്രമിച്ചു പരിക്കേല്പിച്ചാൽ അവ കൂടുതൽ അക്രമകാരികളാവുമെന്നു വയനാട്ടിലെ ആദിവാസിയായ മല്ലൻ പറയുന്നു. "അവന്റെ പങ്കു അവനെടുത്തോട്ടെ. കാടിനൊരു നിയമമുണ്ട്. അത് പാലിച്ചാൽ സമാധാനമായി ജീവിക്കാം, അദ്ദേഹം പറയുന്നു.
Elephants are known to be herbivores, but pachyderms in Kerala have begun consuming chicken! Yes, you heard it right. Elephants in the state have developed an appetite for cooked food like chicken curry, egg masala, chappathi, and Kerala parotta. And Where do they get these delicacies? Of course, the food waste from restaurants dumped in forest fringe areas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates