തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കിഴക്കന്‍ ജര്‍മ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങള്‍ ലോകത്തെ അറിയിക്കാന്‍ പതിറ്റാണ്ടുകള്‍ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹം' എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബര്‍ലിനില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിച്ചു.
പി കൃഷ്ണപിള്ള, ഏകെ ഗോപാലന്‍ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട സമയത്ത്, പാര്‍ട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തന്‍ നിര്‍വ്വഹിച്ചിരുന്നത്.
പാര്‍ട്ടി പിളര്‍ന്നതിന് ശേഷം, സിപിഎമ്മിനൊപ്പം നിന്ന കുഞ്ഞനന്തന്‍, വിഭാഗീയത കാലത്ത് വിഎസിനൊപ്പം നിലയുറപ്പിച്ചു. 2005 മാര്‍ച്ച് മൂന്നിന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായിസിപിഎമ്മിലെ തെറ്റായ നയങ്ങളെ എതിര്‍ത്തതിനാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനു കാരണമായി. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് വിഎസ്.അച്യുതാനന്ദന്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചത് പാര്‍ട്ടിക്കകത്ത് ഏറെ വിവാദങ്ങള്‍ക്കു കാരണമായി.2015ല്‍ സിപിഎം പ്രാദേശിക ഘടകത്തിലേക്ക് തിരിച്ചെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates