തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, കെഎസ്ഇബി സിഎംഡി എംജി രാജമാണിക്യം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?. അതിന് ചെലവെത്ര വേണ്ടി വരും?, റെഗുലേറ്ററി കമ്മീഷനെ എത്ര വേഗം സമീപിക്കാം തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. വരും ആഴ്ചകളില്‍ ഈ പ്രതിസന്ധി ആവര്‍ത്തിക്കരുത്. പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്ത് ഇല്ലാത്തതിനാല്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉന്നത തലയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും. അന്തരീക്ഷ താപനില വര്‍ദ്ധിച്ചതും വൈകുന്നേരം 6 മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതും 6 പവര്‍ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറവും വൈദ്യുതി നിയന്ത്രണത്തിന് അനിവാര്യമായതെന്നാണ് കെഎസ്ഇബി പറയുന്നത്.
സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates