തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഖേല്‍ക്കറെ നിയമിച്ചതില്‍ എന്താണ് തെറ്റ്?. അദ്ദേഹം കേരള കേഡറില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ ആ ചുമതല പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുകൊണ്ടാണ് രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വളരെ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥനാണ് രത്തന്‍ ഖേല്‍ക്കര്‍. പിണറായി വിജയനു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ രത്തന്‍ ഖേല്‍ക്കറിന്റെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ വളരെ തമാശയാണ്. ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത് മുമ്പത്തെ പിണറായി വിജയന്‍ സര്‍ക്കാരാണ്. യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി വിജയൻ സര്‍ക്കാര്‍ രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തെ ബംഗാളിലെ സിഇഒയെ ചീഫ് സെക്രട്ടറിയുമായി നിയമിച്ചതുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എസ്‌ഐആറിന്റെ പേരില്‍ നിരവധി പേരുകള്‍ വെട്ടിനിരത്തിയതുമായി ബന്ധപ്പെട്ടാണ് ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തു വന്നത്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു പ്രശ്‌നമില്ല. ഒരു പാര്‍ട്ടി പോലും ഖേല്‍ക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ധന വില വര്‍ധന പഠിച്ചശേഷം എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. പലപ്പോഴായി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എത്രയാണ് കൂടുന്നത് എന്ന് അറിയട്ടെ. അതിനുശേഷം ഇളവു നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലക്ടര്‍മാരുടെ നിയമനം സീനിയോറിട്ടി അടിസ്ഥാനമാക്കിയാണ് നടപ്പാക്കിയത്. ഭരണപരമായ തീരുമാനം മാത്രമാണത്. ഉദ്യോഗസ്ഥന്മാരുടെ പുനര്‍നിയമനം പൂര്‍ണമായ തോതില്‍ ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോല്‍ നടത്തിയത് താല്‍ക്കാലിക നടപടിക്രമം മാത്രമാണ്. മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ അടക്കം ആരായും. പൊതുഭരണവകുപ്പ് എടുക്കേണ്ട തീരുമാനങ്ങള്‍ പൊതുഭരണവകുപ്പ് കൈക്കൊള്ളും. കാബിനറ്റില്‍ ചര്‍ച്ച ചെയ്യേണ്ടത് ചര്‍ച്ച ചെയ്തും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates