മുഖ്യമന്ത്രി വിഡി സതീശൻ  
Kerala

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

വൈദ്യുതിക്കായി എട്ടു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ തീവ്രശ്രമം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ലഭ്യമായ എല്ലാസ്ഥലത്തു നിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 150 മെഗാവാട്ട് ഒഡീഷയില്‍ നിന്ന് വാങ്ങിച്ചു. 150 മെഗാവാട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി. വൈദ്യുതിക്കായി എട്ടു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. മഴക്കുറവ് മാത്രമല്ല, വര്‍ധിച്ച ഉപഭോഗവും, സ്വന്തം ഉത്പാദനത്തിന്റെ പിരിമിതികള്‍, രാത്രിയിലെ വര്‍ധിച്ച ഡിമാന്‍ഡ്, സ്‌റ്റോറേജ് സംവിധാനങ്ങള്‍ ഇല്ല എന്നതെല്ലാം പ്രതിസന്ധി രൂക്ഷമാക്കുന്നു. 2500 മെഗാവാട്ടോളം സോളാര്‍ എനര്‍ജി ലഭിക്കുന്നുണ്ടെങ്കിലും സ്‌റ്റോറേജ് ഫെസിലിറ്റി ഇല്ലാത്തത് മൂലം, ഉത്പാദനത്തിന്റെ ഗുണം പീക്ക് അവറില്‍ കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിനേക്കാള്‍ ഇക്കൊല്ലം സെപ്റ്റംബറില്‍ പല കാരണങ്ങളാല്‍ 950 മെഗാവാട്ടിന്റെ ഉപഭോഗം കൂടി. അതിനനുസരിച്ചുള്ള പ്ലാനിങ് കഴിഞ്ഞവര്‍ഷം മുതല്‍ ഉണ്ടായില്ല. ദീര്‍ഘകാല പര്‍ച്ചേസ് ഒന്നും നിലവിലില്ല. നേരത്തെയുണ്ടായിരുന്ന 25 വര്‍ഷത്തേക്കുള്ള, 4 രൂപ 25 പൈസക്കുള്ള എഗ്രിമെന്റ് കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കി. പകരം കരാര്‍ ഉണ്ടാക്കിയിട്ടുമില്ല. ഈ സര്‍ക്കാര്‍ ദീര്‍ഘകാലത്തേക്കുള്ള കരാറിനായുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനെ ബന്ധപ്പെട്ടിട്ടുണ്ട്. അവരില്‍ നിന്നും 4 രൂപ 65 പൈസയ്ക്ക് 150 മെഗാവാട്ട് കേരളത്തിന് വൈദ്യുതി കിട്ടി. കൂടുതല്‍ വൈദ്യുതി ലഭിക്കാനായി ചര്‍ച്ചകള്‍ തുടരുകയാണ്. എന്‍ടിപിസി അടക്കം എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അതെല്ലാം മാധ്യമവാര്‍ത്തകളാണ്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി സംസാരിച്ചപ്പോള്‍ പകല്‍ 130 മെഗാ വാട്ടും രാത്രി 80 മെഗാവാട്ടും നല്‍കാമെന്നാണ് പറഞ്ഞത്. രണ്ടിനും ഒരേ റേറ്റാണ്. ഏകദേശം 13 രൂപയിലേറെ വരും. അത് ഏകദേശം 30 രൂപയുടെ അടുത്ത് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിന്റെ വയബിലിറ്റി അടക്കം നോക്കിയാണ് തീരുമാനമെടുക്കുന്നത്. എന്‍ടിപിസി, എന്‍സിപിഎല്‍, ഹിമാചല്‍, കര്‍ണാടക, രാജസ്ഥാന്‍ സര്‍ക്കാരുകളുമായെല്ലാം ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ തമിഴ്‌നാട് എഗ്രിമെന്റ് വെച്ചിരിക്കുന്നത് 38 രൂപയ്ക്കാണ്. നമുക്ക് 10 രൂപയ്ക്ക് മുകളില്‍ പോകാന്‍ പാടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്റെ നിഷ്‌കര്‍ഷയുണ്ട്. അതിനനുസരിച്ചു മാത്രമേ കേരളത്തിന് തീരുമാനമെടുക്കാനാകൂ. അതില്‍ താഴെ വൈദ്യുതി വാങ്ങാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കുറച്ചു സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കുറച്ചു കൊണ്ടുവരികയാണ്. ഒരാഴ്ചയ്ക്കകം പവര്‍കട്ട് പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. ഒക്ടോബര്‍ 1 മുതല്‍ അടുത്ത മണ്‍സൂണ്‍ ആരംഭിക്കുന്നതു വരെ സര്‍ക്കാര്‍ ഒരു പ്ലാന്‍ ആലോചിക്കുന്നുണ്ട്. ലോങ് ടേം പ്ലാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റിവൈസ്ഡ് പവര്‍ പോളിസി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോഴുണ്ടായിട്ടുള്ളത് താല്‍ക്കാലിക പ്രതിസന്ധിയാണ്. ഇത് സൂക്ഷിച്ച് പ്ലാന്‍ ചെയ്തില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ 6000 ഓളം മെഗാവാട്ടാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. 2030 ആകുമ്പോഴേക്കും പതിനായിരം മെഗാവാട്ടാകും ഉപഭോഗം. സെമി കണ്ടക്ടര്‍, എഐ അധിഷ്ഠിത ബിസിനസ് ഒക്കെ വുമ്പോള്‍ വൈദ്യുതി ഉപഭോഗം വീണ്ടും കൂടും. അക്കാര്യങ്ങളെല്ലാം കണക്കാക്കിയിട്ടുള്ള ലോങ് ടേം പ്ലാന്‍ ഉണ്ടാകേണ്ടതുണ്ട്. റിന്യൂവബിള്‍ എനര്‍ജിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഊര്‍ജ്ജ നയം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയനെതിരായ ഇഡിയുടെ കത്ത് സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഉടന്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Won't buy electricity at ₹30; Chief Minister VD Satheesan says efforts are underway to resolve the crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ

'10 വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്; കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്'