കോട്ടയം: വൈക്കത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രണ്ടു ടേം വ്യവസ്ഥ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി യോഗത്തില്‍ എംഎല്‍എ സി കെ ആശ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒരു തവണ കൂടി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് സികെ ആശ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നേതൃയോഗം ആശയുടെ ആവശ്യം തള്ളി.
എന്നാല്‍ ജില്ലാ എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും രണ്ടു ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ടേം വ്യവസ്ഥ ഉള്ളതുകൊണ്ടാണ് ആശ എംഎല്‍എയായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജില്ലാ എക്‌സിക്യൂട്ടീവ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി കെ ആശയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീലക്ഷ്മി അജി, നയനകുമാര്‍ എന്നിവരുടെ പേരുകളാണ് സിപിഐ മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് കൈമാറിയിരുന്നത്. ഇതിൽ പ്രദീപിന്റെ പേരിനാണ് മുൻഗണന. സി കെ ആശയുടെ പ്രവര്‍ത്തനങ്ങളോട് സിപിഐ മണ്ഡലം കമ്മിറ്റിക്ക് എതിര്‍പ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates