Kerala High Court ഫയൽ
Kerala

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ, കേസെടുക്കാമെന്ന് ഹൈക്കോടതി; മുൻ ഉത്തരവുകൾ അസാധുവാക്കി

വാണിജ്യപരമായ ലൈം​ഗികചൂഷണത്തിൽ കസ്റ്റമർക്ക് പങ്കില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈം​ഗിക സേവനം വിലയ്ക്ക് വാങ്ങാൻ തയ്യാറാകുന്നവരെ ലക്ഷ്യമിട്ടാണ്. ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തിയുടെ പണമിടപാട് തന്നെ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകമായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി.

അനാശാസ്യ കേന്ദ്രത്തിൽ എത്തുന്ന വ്യക്തിയെ വെറും ‘ഉപഭോക്താവ്’ എന്ന നിലയിൽ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാകില്ല. ഇത്തരം വാണിജ്യപരമായ ലൈം​ഗികചൂഷണത്തിൽ കസ്റ്റമർക്ക് പങ്കില്ലെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വാണിജ്യപരമായ ലൈം​ഗികചൂഷണം തടയുക എന്നതാണ് അനാശാസ്യം തടയൽ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളിൽ നിന്ന് വിഭിന്ന ഉത്തരവുകൾ നിലവിലുള്ള സാഹചര്യത്തിൽ, നിയമപ്രശ്നത്തിൽ തീർപ്പുണ്ടാക്കാൻ ഡിവിഷൻ ബെഞ്ചിലേക്ക് റഫർ ചെയ്ത കേസിലാണ് ഉത്തരവ്. അനാശാസ്യ കേന്ദ്രത്തിലെ ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കിയിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള ലൈം​ഗിക ചൂഷണമാണ് ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

പലപ്പോഴും സാഹചര്യ സമ്മർദ്ദത്തെത്തുടർന്ന് ഈ രം​ഗത്തെത്തുന്ന ലൈം​ഗിക തൊഴിലാളി കച്ചവടച്ചരക്കായി മാറുമ്പോൾ, സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത് നടത്തിപ്പുകാരനാണ്. ലൈം​ഗിക സേവനം തേടി ആളുകൾ എത്തിയില്ലെങ്കിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കില്ല. ഇവിടെ ലൈം​ഗിക തൊഴിലാളി ഇരയാണ്. സ്വമേധയാ ഇത്തരം കേന്ദ്രങ്ങളിലെത്തി പണം നൽകി ലൈം​ഗിക സേവനം പ്രയോജനപ്പെടുത്തുന്നവർ വാണിജ്യ ഇടപാടിൽ സജീവ പങ്കാളിയാണെന്നും കോടതി വിലയിരുത്തി.

Clients visiting brothels are also offenders: Kerala High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

അങ്കമാലി വരെ 15 സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടില്‍ ഭൂമിക്കടിയിലൂടെ; കൊച്ചി മെട്രോ മൂന്നാം ഘട്ടം വിശദാംശങ്ങള്‍

അടച്ചിട്ട വീട്ടിൽ നിന്ന് 70 തിരകളും 63 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു; ഒരാൾ കസ്റ്റഡിയിൽ

എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു; തോര്‍ത്ത് മാത്രമുടുത്ത് സ്വന്തം ഡ്രസ് തെരഞ്ഞത് മറക്കില്ല: സൂരി

'പൂക്കളം തട്ടിത്തെറിപ്പിച്ചത് മാനസികസമ്മര്‍ദ്ദം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല'; മാപ്പ് പറഞ്ഞ് പെണ്‍കുട്ടി