തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി എൽഡിഎഫിൽ ഉടലെടുത്ത ഭിന്നതയിൽ സിപിഐക്കെതിരെ കടന്നാക്രമണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിഎൻ മോഹനൻ. ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ പാർട്ടി മുഖപത്രമായ 'ദേശാഭിമാനി'യിൽ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുൻകാല രാഷ്ട്രീയ ചരിത്രത്തെയും നിശിതമായി വിമർശിച്ച് സിഎൻ മോഹനൻ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഐ ഉന്നയിക്കുന്ന ആവശ്യങ്ങൾ യുക്തിരഹിതവും രാഷ്ട്രീയ പക്വതയില്ലാത്തതുമാണെന്ന് ലേഖനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു.
1980-ൽ എൽ.ഡി.എഫ് രൂപീകരിക്കപ്പെട്ട കാലം മുതൽ ഇന്നുവരെ നിയമസഭയിൽ പ്രതിപക്ഷത്താകുമ്പോൾ പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഎമ്മിൽ നിന്നാണ് ഉണ്ടായിട്ടുള്ളതെന്ന് സിഎൻ. മോഹനൻ ചൂണ്ടിക്കാട്ടുന്നു. ഈ ചരിത്രവും കീഴ്‌വഴക്കവും മറികടന്ന് ഉപനേതാവ് പദവി തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാൻ സിപിഐക്ക് എന്ത് ന്യായമാണുള്ളത്? പരാജയപ്പെട്ട ഘട്ടത്തിൽ ഉപനേതാവ് സ്ഥാനം നൽകിയില്ലെങ്കിൽ മുന്നണിയിൽ കൂട്ടായ പ്രവർത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ സത്യൻ മൊകേരിയും സിപിഐയും വ്യക്തമാക്കുന്നത്. നിയമസഭയിൽ സിപിഎമ്മിന് 26 സീറ്റും സിപിഐക്ക് എട്ട് സീറ്റുമാണ് ലഭിച്ചത്. ഈ പരാജയപ്പെട്ട സാഹചര്യത്തിൽ തങ്ങൾ വലിയ തോതിൽ വളർന്നുപോയി എന്നാണോ സിപിഐ അർത്ഥമാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഐയുടെ മുൻകാല രാഷ്ട്രീയ നിലപാടുകളെയും സിഎൻ മോഹനൻ ലേഖനത്തിൽ നിശിതമായി വിചാരണ ചെയ്യുന്നുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥയെ പരസ്യമായി പിന്തുണച്ച ഏക കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് സിപിഐ. കോൺഗ്രസിന് ഇടതുപക്ഷ മുഖം ഉണ്ടാക്കിക്കൊടുത്തതും അടിയന്തരാവസ്ഥക്കാലത്ത് വലിയ വിവാദമായ രാജൻ കൊലപാതകം അരങ്ങേറിയതും സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അംഗബലം 35 ആയി ചുരുങ്ങിയത് തികച്ചും സങ്കീർണ്ണമായ രാഷ്ട്രീയ കാരണങ്ങളാലാണ്. കേന്ദ്ര സർക്കാരും ഗവർണറും യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന സംയുക്ത മുന്നണിയാണ് വാസ്തവത്തിൽ എൽഡിഎഫിനെ തോൽപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ജനാധിപത്യ മര്യാദകളില്ലാതെ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 2001-ൽ എൽഡിഎഫിന് 41 സീറ്റുകൾ ലഭിച്ച ചരിത്രമുണ്ട്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സിപിഎമ്മിന്റെ മാത്രം പരാജയമായി ചിത്രീകരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. ആ മാധ്യമ പ്രചാരണങ്ങളുടെ താളത്തിനൊത്ത് തുള്ളുകയാണ് സിപിഐ നേതൃത്വം. നിലവിലെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും കാരണം സിപിഐയുടെ പിടിവാശിയാണ്. ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചത് പിണറായി വിജയനല്ല, മറിച്ച് സിപിഐയാണെന്നും സിഎൻ മോഹനൻ ലേഖനത്തിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates