ശ്രുതി  സ്ക്രീൻഷോട്ട്
Kerala

ശ്രുതിയുടെ മരണത്തില്‍ അന്വേഷണം; ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, മെഡിക്കല്‍ കോളജില്‍

മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലിലെ ശുചീന്ദ്രത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലിലെ ശുചീന്ദ്രത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.

കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) ആണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു. 'അമ്മ ക്ഷമിക്കണം, ദയവു ചെയ്ത് ഭര്‍ത്താവിനെ ഒന്നും പറയരുത്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ വീട്ടിലേക്കു തിരിച്ചു വരുന്നില്ല. ആളുകള്‍ പലതും പറയും. എന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കരുത്. കോയമ്പത്തൂരില്‍ കൊണ്ടുപോയി നമ്മുടെ ആചാരപ്രകാരം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കണം' - ശ്രുതി അവസാനമായി സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശമാണിത്.

വിവരമറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു കുടുംബത്തിനൊപ്പം കോയമ്പത്തൂരില്‍നിന്ന് ശുചീന്ദ്രത്തേക്കു പുറപ്പെടുന്നതിനു മുന്‍പ് തന്നെ ശ്രുതി ജീവനൊടുക്കിയിരുന്നു. കാര്‍ത്തിക്കിന്റെ ഒരു ബന്ധുവാണ് ബാബുവിനെ വിളിച്ചു ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നും മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണെന്നും അറിയിച്ചത്. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തിയ ബാബു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നും നടപടി എടുക്കണമെന്നും ബാബുവിന്റെ പരാതിയില്‍ പറയുന്നു.

വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വീട്ടിലേക്ക് മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് കടുംകൈ ചെയ്യുന്നത് എന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നതായും ബന്ധുക്കള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT