കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് പി ഇന്ദിര മേയറാകും. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ പ്രഖ്യാപനം നടത്തിയത്. ഐകകണ്‌ഠ്യേനെയാണ് ഇന്ദിരയെ മേയറാക്കാന്‍ തീരുമാനിച്ചതെന്ന് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു പി ഇന്ദിര.
കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ 4 സ്ഥാനാര്‍ഥികള്‍ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതുമുതല്‍ ഇന്ദിര കൗണ്‍സിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്. ഭരണപരിചയവും നേതൃത്വത്തിൻ്റെ പിൻതുണയുമായ അഡ്വ. ഇന്ദിരയ്ക്ക് തുണയായത്. മേയർ സ്ഥാനാർഥിയായി ഇന്ദിര വരുമ്പോൾ ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്ലിം ലീഗിനാണ്. ജില്ലാ വൈസ് പ്രസിഡൻ്റ് കെപി താഹിർ ഡെപ്യൂട്ടി മേയറായേക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണ നേടിയ ഡിവിഷനുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല, യുഡിഎഫ് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്‍ഡിഎ ഡിവിഷനുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. നിര്‍ണായക സാന്നിധ്യമാകുമെന്നുകരുതിയ മുന്‍ കോണ്‍ഗ്രസ് നേതാവ് പികെ രാഗേഷിനും തിരിച്ചടിയേറ്റു.
56 ഡിവിഷനുകളില്‍ 36 ഡിവിഷനുകളില്‍ യുഡിഎഫ് വിജയിച്ചു. ഇടതുമുന്നണി 15 ഡിവിഷനുകളില്‍ ഒതുങ്ങി. ഒരു ഡിവിഷനില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയാണ് എന്‍ഡിഎ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സാന്നിധ്യമറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates