congress leader vt balram against kerala government celebration 
Kerala

കയ്യും കണക്കുമില്ലാതെ എഴുതിയെടുക്കുന്നത് കോടികള്‍, സിപിഎം പിന്തുണയുള്ള ഈവന്റ് മാനേജ്‌മെന്റ് കമ്പനി വിജയ സാധ്യതയുള്ള ബിസിനസ്: വി ടി ബല്‍റാം

മോഹന്‍ലാലിന്റെ പേരിലുള്ള പരിപാടിക്കായി ചെലവഴിച്ചത് യുവകലാകാരന്മാര്‍ക്ക് ഫെലോഷിപ്പ് നല്‍കാനായി നീക്കിവച്ചിരുന്ന തുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആഘോഷങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിക്കുന്നു എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2.84 കോടി രൂപ ചെലവാക്കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. കേരളത്തില്‍ ഇന്ന് ഏറ്റവും വിജയസാധ്യതയുള്ള ബിസിനസ് എന്നത് സിപിഎം പിന്തുണയോടെ ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്. സിപിഎം നേതാക്കളുടെ ബിനാമി കമ്പനികള്‍ ആണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കയ്യും കണക്കുമില്ലാതെ കോടികളാണ് ഇവര്‍ എഴുതിയെടുക്കുന്നത് എന്നും വിടി ബല്‍റാം ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുന്‍ എംഎല്‍എയുടെ ആരോപണം.

അയ്യപ്പന്റെ പേരിലും അമൃതാനന്ദമയിയുടെ പേരിലുമൊക്കെ നിരന്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നു. മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന് ഉചിതമായ അനുമോദനം സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്നത് നല്ലതുമാണ്. എന്നാല്‍ എന്തിന്റെ പേരിലായാലും ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ഇന്നാട്ടിലെ സാധാരണക്കാരുടെ നികുതിപ്പണമാണെന്ന് ഭരണാധികാരികള്‍ക്ക് ഓര്‍മ്മ വേണം. ഇവിടെത്തന്നെ യുവകലാകാരന്മാര്‍ക്ക് ഫെലോഷിപ്പ് നല്‍കാനായി നീക്കിവച്ചിരുന്ന തുകയാണ് മോഹന്‍ലാലിന്റെ പേരിലുള്ള പരിപാടിക്കായി ചെലവഴിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം.

കേരളത്തില്‍ ഇന്ന് ഏറ്റവും വിജയസാധ്യതയുള്ള ബിസിനസ് എന്നത് സിപിഎം പിന്തുണയോടെ ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങുക എന്നതാണ്. കയ്യും കണക്കുമില്ലാതെ കോടികള്‍ എഴുതിയെടുക്കുകയാണ് സിപിഎം നേതാക്കളുടെ ഈ ബിനാമി കമ്പനികള്‍. അതിനായി ആഴ്ചക്കാഴ്ചക്ക് ഓരോരോ ആഘോഷ പരിപാടികള്‍ നടത്തുകയാണ് സര്‍ക്കാര്‍. അയ്യപ്പന്റെ പേരിലും അമൃതാനന്ദമയിയുടെ പേരിലുമൊക്കെ ഇങ്ങനെ നിരന്തരം പരിപാടികളാണ്. ഇനിയും ഏതൊക്കെയോ കോണ്‍ക്ലേവ് കെട്ടുകാഴ്ചകള്‍ വരാനിരിക്കുന്നു. ഓരോ പരിപാടിക്കും ചെലവഴിക്കുന്നത് ഏതാനും ലക്ഷങ്ങളല്ല, ഇതുപോലെ കോടികളാണ്!

മോഹന്‍ലാല്‍ മലയാളത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന് ഉചിതമായ അനുമോദനം സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്നത് നല്ലതുമാണ്. എന്നാല്‍ എന്തിന്റെ പേരിലായാലും ചെലവഴിക്കുന്ന ഓരോ ചില്ലിക്കാശും ഇന്നാട്ടിലെ സാധാരണക്കാരുടെ നികുതിപ്പണമാണെന്ന് ഭരണാധികാരികള്‍ക്ക് ഓര്‍മ്മ വേണം. ഇവിടെത്തന്നെ യുവകലാകാരന്മാര്‍ക്ക് ഫെലോഷിപ്പ് നല്‍കാനായി നീക്കിവച്ചിരുന്ന തുകയാണ് മോഹന്‍ലാലിന്റെ പേരിലുള്ള പരിപാടിക്കായി ചെലവഴിച്ചിരിക്കുന്നത്.

ഓര്‍ക്കുക, 2.84 കോടി എന്നാല്‍ അത്ര ചെറിയ തുകയല്ല, ഒരു ഇടത്തരം പഞ്ചായത്തിന് ഒരു വര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന പ്ലാന്‍ ഫണ്ട് ഏതാണ്ട് ഇത്രത്തോളമേ വരൂ. അതല്ലെങ്കില്‍ 71 ആളുകള്‍ക്ക് വീട് വയ്ക്കാനായി 4 ലക്ഷം വീതം നല്‍കാന്‍ കഴിയുന്നത്രയും വലിയ തുകയാണ് ഈ 2.84 കോടി. സാംസ്‌ക്കാരിക വകുപ്പിന്റെ ഫണ്ട് വീട് നിര്‍മ്മിക്കാനും മറ്റും ചെലവഴിക്കണമെന്നല്ല പറയുന്നത്, തുകയുടെ വലുപ്പം ബോധ്യപ്പെടുത്താനായി ചില താരതമ്യങ്ങള്‍ ഉപയോഗിച്ചു എന്ന് മാത്രം. ഏതായാലും ഈ മോഹന്‍ലാല്‍ പരിപാടിയുടെ മൊത്തം ചെലവ് ഒരു അമ്പത് ലക്ഷത്തില്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ കേരളമെമ്പാടുമുള്ള പത്തിരുനൂറ് യുവ കലാകാരന്മാര്‍ക്ക് ഒന്നോ രണ്ടോ ലക്ഷം രൂപ വീതം ഫെലോഷിപ്പ് അനുവദിക്കാമായിരുന്നു. സാംസ്‌ക്കാരിക രംഗത്തെ നിരവധി സാധാരണക്കാര്‍ക്ക് അത് പ്രയോജനപ്പെട്ടേനെ.

ഒരു യഥാര്‍ത്ഥ ഇടതുപക്ഷ സര്‍ക്കാരായിരുന്നു കേരളത്തിലേതെങ്കില്‍ ഈ വിമര്‍ശനം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ മുതല്‍ ജാതി നേതാക്കള്‍ വരെയുള്ളവരുടെ എന്‍ഡോഴ്സ്‌മെന്റിലൂടെ മൂന്നാം ഭരണം ലക്ഷ്യമാക്കുന്ന പിണറായി വിജയന്റെ സ്യൂഡോ ഇടതുഭരണത്തില്‍ കോടികള്‍ ധൂര്‍ത്തടിച്ചുള്ള ഇത്തരം പിആര്‍ പ്രചരണങ്ങളല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

Congress leader VT Balram allege the state government for wasting public money in the name of celebrations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT