കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അച്ചടക്ക നടപടിയുമായി സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കോഴിക്കോട്ട് ചേർന്ന വിപുലീകരിച്ച സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി ശാസിച്ചു. പാർട്ടി ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും തുടർച്ചയായ വിവാദ പ്രസ്താവനകൾ പാർട്ടിയെ ജനങ്ങൾക്ക് മുന്നിൽ വലിയ തോതിൽ പ്രതിരോധത്തിലാക്കിയെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ അസാധാരണ നടപടി. സംസ്ഥാനത്തെ ഒരു സിറ്റിംഗ് സെക്രട്ടറിക്കെതിരെ പാർട്ടി വേദിയിൽ പരസ്യ ശാസന ഉണ്ടാകുന്നത് സിപിഎമ്മിന്റെ സംഘടനാ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ശൈലി മാറ്റണമെന്ന നിർദേശവും ഉയർന്നു വന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിൽ പാർട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എന്നാൽ ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. താഴെത്തട്ടിൽ പാർട്ടിയുടെ വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായതും പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയുടെ പ്രതിച്ഛായ തകർന്നതും യോഗത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. തളിപ്പറമ്പിൽ പികെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതുൾപ്പെ ടെയുള്ള തീരുമാനങ്ങൾ ഗോവിന്ദനെതിരെയുള്ള വികാരം രൂപപ്പെടുത്തുന്നതിൽ നിർണായകമായി.
പ്രത്യേകിച്ച്, പല നിർണ്ണായക രാഷ്ട്രീയ ഘട്ടങ്ങളിലും എം.വി. ഗോവിന്ദൻ നടത്തിയ ചില പ്രസ്താവനകൾ പാർട്ടിയെ തീർത്തും വെട്ടിലാക്കിയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തെറ്റുകൾ പൂർണ്ണമായി തിരുത്തി സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് എം.വി. ഗോവിന്ദനും അഖിലേന്ത്യ ജനറൽ സെക്രട്ടറി എംഎ ബേബിയും യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.
സംസ്ഥാന ഘടകത്തിൽ കേന്ദ്ര നേതൃത്വം പിടിമുറുക്കുന്നതിൻറെ വ്യക്തമായ സൂചന കൂടിയാണ് എംവി ഗോവിന്ദനെതിരായ നടപടിയിലൂടെ പുറത്തുവന്നത്. ഗോവിന്ദനെതിരായ അച്ചടക്ക നടപടി ഒഴിവാക്കാനും ലഘൂകരിക്കാനും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായ ശ്രമം നടത്തിയെങ്കിലും പൊളിറ്റ് ബ്യൂറോ കർശന നിലപാടിലുറച്ചു നിൽക്കുകയായിരുന്നു.
തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ഒരു ഉത്തരവാദി ഉണ്ടാകണം എന്ന ഉറച്ച നിലപാടാണ് പിബി സ്വീകരിച്ചത്. സംസ്ഥാന പാർട്ടി സെക്രട്ടറിക്ക് പരാജയങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് ഒരു കാരണവശാലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സംഘടനാ നടപടി ഉണ്ടായേ മതിയാകൂ എന്നും എംഎ. ബേബി നിലപാടെടുത്തു. ഇതോടെയാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടി ശാസന എന്ന അസാധാരണ നടപടിയിലേക്ക് നീങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates