എംവി ​ഗോവിന്ദൻ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കുന്നു  ടിവി ദൃശ്യം
Kerala

'ഞാന്‍ പറഞ്ഞതാണ് അന്തിമ നിലപാട്', പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പം ; കലക്ടര്‍ക്കെതിരായ ആക്ഷേപം അന്വേഷിക്കുന്നു: എം വി ഗോവിന്ദന്‍

'അന്വേഷണത്തിന്റെ ഭാഗമായി എന്തെല്ലാം നടപടിയോ നിലപാടോ സ്വീകരിക്കുന്നോ അതിനെയെല്ലാം പാര്‍ട്ടി പിന്തുണയ്ക്കുന്നു'

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്, എല്ലാ അര്‍ത്ഥത്തിലും. വേദനയും പ്രയാസവും അഭിമുഖീകരിക്കുന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും, കണ്ണൂരിലെ പാര്‍ട്ടിയായാലും, കേരളത്തിലെ പാര്‍ട്ടിയായാലും എല്ലാം തന്നെ. അതില്‍ ഒരു സംശയവും ആര്‍ക്കും വേണ്ടെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.

നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം കുടുംബാഗങ്ങളെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും സങ്കടത്തിലാഴ്ത്തിയ സംഭവമാണ്. നവീന്‍ ബാബുവിന്റെ ഭാര്യയും മക്കളുമായി സംസാരിച്ചു. തങ്ങള്‍ക്ക് സര്‍വസ്വവും നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമപരമായ പരിരക്ഷ കിട്ടണം. ഉത്തരവാദപ്പെട്ട ആരാണോ അവരെ ശിക്ഷിക്കണമെന്നും കുടുംബം പറഞ്ഞു. ഈ സംഭവം നടന്ന സന്ദര്‍ഭത്തില്‍ ഞങ്ങള്‍ പിബി യോഗം നടക്കുന്നതിനാല്‍ ഡല്‍ഹിയിലായിരുന്നു. അതിനാലാണ് ഇപ്പോള്‍ സന്ദര്‍ശിക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

മാധ്യമങ്ങളിലും മറ്റും പാര്‍ട്ടി രണ്ടു തട്ടിലാണെന്ന വാദമുണ്ട്. എന്നാല്‍ സിപിഎം അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. വേറെയാരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതല്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ അന്തിമ നിലപാട്. അതിനാല്‍ അത്തരത്തിലുള്ള പ്രചാരണമൊന്നും വേണ്ട. നവീന്റെ മരണത്തില്‍ അന്വേഷണം നടക്കുകയാണ്. എന്താണോ അന്വേഷിച്ച് കണ്ടെത്തുന്നത് അതിനനുസരിച്ചുള്ള നിലപാട് എടുക്കും. ദിവ്യയുടെ മൊഴി പൊലീസ് ഇതുവരെ എടുത്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മൊഴിയെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടി പൊലീസ് സ്വീകരിക്കേണ്ടതാണ് എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.

ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നു പറഞ്ഞാല്‍, പ്രധാനമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമാണത്. ആ പദവിയില്‍ നിന്നും ഒഴിവാക്കുക എന്ന നടപടി ഒട്ടും താമസിക്കാതെ തന്നെ സംസ്ഥാന നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കണ്ണൂരിലെ സെക്രട്ടറി എം വി ജയരാജന്‍ നവീന്റെ വീടു വരെ മൃതദേഹത്തെ അനുഗമിച്ചത്. നവീന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്ന് താന്‍ തന്നെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ വിളിച്ച് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്തെല്ലാം നടപടിയോ നിലപാടോ സ്വീകരിക്കുന്നോ അതിനെയെല്ലാം പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരായ ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനുശേഷം അതിന്റെ ഭാഗമായിട്ടുള്ള നടപടിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മലയാലപ്പുഴയിലുള്ള നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയ എം വി ഗോവിന്ദന്‍, നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ അടക്കമുള്ള കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മുന്‍ എംഎല്‍എ രാജു എബ്രഹാം എന്നിവരും എം വി ഗോവിന്ദന് ഒപ്പമുണ്ടായിരുന്നു. നവീന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടിയുണ്ട് എന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദ പ്രസംഗത്തെത്തുടര്‍ന്ന്, പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT