തിരുവനന്തപുരം: തിരുവോണം മുന്നില്‍കണ്ട് സംസ്ഥാനത്താകെ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ്-ബിജെപി ശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീട് ആക്രമിച്ചതും എല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു.
ആനാവൂര്‍ നാഗപ്പനെതിരെ വധശ്രമം തന്നെയാണ് നടന്നിരിക്കുന്നത്. സാധാരണ അദ്ദേഹം വിശ്രമിക്കുന്ന റൂമിന്റെ ചില്ലുകളാണ് തകര്‍ത്തത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിടിയിലായവരില്‍ ഒരു പ്രതി ആനാവൂര്‍ നാഗപ്പന്റെ വീടിന് അടുത്തുള്ളയാളാണ്.
ഉത്സവ സീസണുകളില്‍ എല്ലാം ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തി സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവങ്ങളും. സംഭവത്തിന്റെ ഗൂഢാലോചനയില്‍ ബിജെപിയുടെ ആര്‍എസ്എസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് ഉണ്ട്.
സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനാണ് ശ്രമം. ഈ പ്രകോപനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വീഴരുത്. അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ പോലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ്, അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം; കോടിയേരിയുടെ പകരക്കാരന് കണ്ണൂരിലെ 'കരുത്തന്'
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates