കൽപ്പറ്റ ടൗൺഷിപ്പിലെ പുനരധിവാസ വീടുകളുടെ ഗുണനിലവാരത്തെച്ചൊല്ലി നൗഫൽ ഉയർത്തിയ വിവാദങ്ങൾ കഴിഞ്ഞദിവസം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സർക്കാരിനും റവന്യൂ മന്ത്രിക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് നൗഫൽ പ്രതികരിച്ചത്. എന്നാൽ, ഈ വിഷയത്തിൽ നൗഫലിന്റെ നിലപാടുകളെ പൂർണ്ണമായും തള്ളിക്കളയുകയാണ് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഷൗക്കത്ത്.
തന്റെ അനിയനെ മുൻനിർത്തി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നാടകമാണ് കൽപ്പറ്റയിൽ നടന്നതെന്നും, സർക്കാർ നൽകിയ വീടുകളിൽ തങ്ങൾ തൃപ്തരാണെന്നും ഷൗക്കത്ത് സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
താങ്കളുടെ സഹോദരൻ നൗഫൽ കഴിഞ്ഞ ദിവസം, അദ്ദേഹത്തിന് കൽപ്പറ്റ ടൗൺഷിപ്പിൽ ലഭിച്ച വീടിന് വിള്ളലുണ്ട് എന്ന് ആരോപിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നോ?
അതെ, ടിവി ചാനലുകളിലൂടെയാണ് ഞാൻ ഈ വിവരം അറിയുന്നത്. ആ സമയം ഞാൻ ജോലിസ്ഥലത്തായിരുന്നു. ഉടനെ തന്നെ ഞാൻ ടൗൺഷിപ്പിലേക്ക് പോയെങ്കിലും അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. പക്ഷേ ഞാൻ വീടിനകത്ത് കയറി പരിശോധിച്ചു. ചാനലുകളിൽ കാണിക്കുന്നത് പോലുള്ള വിള്ളലുകളൊന്നും എനിക്കവിടെ കാണാൻ സാധിച്ചില്ല.
410 വീടുകൾ നിർമ്മിക്കുന്ന ഒരു ബൃഹദ് പദ്ധതിയാണ് അവിടെ നടക്കുന്നത്. അതിൽ ഒന്നോ രണ്ടോ വീടുകൾക്ക് ചെറിയ രീതിയിൽ ഈർപ്പം തട്ടുകയൊക്കെ ചെയ്യുന്നത് സ്വാഭാവികമല്ലേ? ആ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഊരാളുങ്കൽ സൊസൈറ്റിയും സംസ്ഥാന സർക്കാരും ഉറപ്പുനൽകിയതുമാണല്ലോ.
പിന്നെ എന്തുകൊണ്ടാണ് നൗഫൽ ഇത്ര രൂക്ഷമായി റവന്യൂ മന്ത്രി കെ. രാജനെതിരെ പ്രതികരിച്ചത്?
ആ സമയത്ത് അവന്റെ കൂടെ കുറെ കോൺഗ്രസ് നേതാക്കളെ നിങ്ങൾ കണ്ടില്ലേ? എന്റെ അനിയനെ കൂട്ടുപിടിച്ച് കോൺഗ്രസ് നടത്തിയ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ബാക്കിപത്രമായിരുന്നു അവിടെ നടന്നത്. എന്റെ അനിയനെ എനിക്ക് വ്യക്തമായി അറിയാം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തിയ വില കുറഞ്ഞ നാടകമായിരുന്നു അത്. ആ ടൗൺഷിപ്പിൽ വേറെ എത്രയോ കോൺഗ്രസ് അനുഭാവികളായ കുടുംബങ്ങളുണ്ട്. അവർക്കാർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടോ? കാരണം ഞങ്ങൾക്ക് എല്ലാവർക്കും പിണറായി സർക്കാരിൽ പൂർണ്ണ വിശ്വാസമാണ്.
ഈ വിഷയത്തിന് ശേഷം മറ്റു കുടുംബങ്ങളുമായി നിങ്ങൾ സംസാരിച്ചിരുന്നോ?
നേരിട്ട് ആരെയും കണ്ടില്ല. എന്നാൽ ഫേസ് 1-ലെ വാട്സ്ആപ്പ് (WhatsApp) ഗ്രൂപ്പിൽ ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. എല്ലാ കുടുംബങ്ങളും ഈ സംഭവത്തിൽ വലിയ ആകുലതയിലാണ്. നൗഫൽ ചെയ്തതിനോടോ, കോൺഗ്രസ് ടൗൺഷിപ്പിൽ വന്നു നടത്തിയ പ്രകടനത്തോടോ ആർക്കും യോജിപ്പില്ല, എല്ലാവർക്കും എതിർപ്പാണുള്ളത്. ഉരുൾപൊട്ടൽ ദിവസം മുതൽ ഇന്ന് വരെ ഞങ്ങളെ ചേർത്തുനിർത്തിയത് സർക്കാരും ജില്ലാ ഭരണകൂടവുമാണ്. വീട് വാടക ഉൾപ്പെടെ ഞങ്ങളുടെ എല്ലാ ചെലവുകൾക്കുമുള്ള പണം സർക്കാർ നൽകുന്നുണ്ട്. കൽപ്പറ്റ ടൗണിൽ സൗകര്യങ്ങളുള്ള വീട് നൽകി ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവർ നിറവേറ്റുന്നുണ്ട്. പിന്നെന്തിനാണ് ഞങ്ങൾ സർക്കാരിനെ വെറുതെ കുറ്റപ്പെടുത്തുന്നത്?
ഈ വിഷയത്തെക്കുറിച്ച് സഹോദരനുമായി സംസാരിച്ചിരുന്നോ?
ഇല്ല. പ്രശ്നം നടന്ന ദിവസം ഞാൻ ടൗൺഷിപ്പിൽ പോയത് അവനെ കണ്ട് പ്രശ്നങ്ങളുണ്ടാക്കരുത് എന്ന് പറയാനാണ്. പക്ഷേ അന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല. പിന്നീട് സംസാരിക്കാൻ തോന്നിയതുമില്ല. പക്ഷേ വാട്സ്ആപ്പ് ഗ്രൂപ്പിലെ ഞങ്ങളുടെ ചർച്ചകളെല്ലാം അവൻ കാണുന്നുണ്ട്.
നൗഫലിന് ടൗൺഷിപ്പിലെ വീടുകളിൽ തൃപ്തിയില്ലെങ്കിൽ കോൺഗ്രസ് നൽകുന്ന വീട് സ്വീകരിച്ചുകൂടെ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?
കോൺഗ്രസ് എവിടെയാണ് വീട് വെക്കുന്നത്? ദുരന്തബാധിതർക്കായി വീട് വെക്കാൻ കോൺഗ്രസ് 50 കോടിയിലധികം രൂപ പിരിച്ചുവെന്നാണ് വാർത്താ ചാനലുകളിലൂടെ ഞാൻ അറിഞ്ഞത്. എന്നിട്ട് അവർ ചെയ്തതോ, മേപ്പാടിയിലെ ഒരു കാട്ടിൽ 3.5 ഏക്കർ സ്ഥലം വാങ്ങി. അവിടെ ഒരു വീടിനെങ്കിലും തറ കെട്ടാൻ അവർക്ക് സാധിച്ചോ? കോൺഗ്രസ് ഒരിക്കലും വീടുകൾ വെച്ചുതരില്ല എന്ന് നൗഫലിന് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ അവൻ സർക്കാർ ടൗൺഷിപ്പിൽ നിന്നും പോകില്ല.
നൗഫലിന് എതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടല്ലോ?
ഉത്തരം: ശരിയാണ്, അതിൽ എനിക്ക് ദുഃഖമുണ്ട്. തെറ്റ് ചെയ്തത് നൗഫലാണ്, പക്ഷേ സൈബർ ഇടങ്ങളിൽ അവന്റെ ഉമ്മയെയും ഉപ്പയെയും വരെ അശ്ലീലം പറയുന്നുണ്ട്. അവന്റെ ഉമ്മയും ഉപ്പയും എന്റെ കൂടെയാണ്. അവർ ഈ വിഷയങ്ങളെക്കുറിച്ചൊന്നും അറിയാത്ത പ്രായമായവരാണ്. എന്റെ അനിയൻ ചെയ്ത തെറ്റിന് എന്റെ ഉപ്പയെയും ഉമ്മയെയും ആക്ഷേപിക്കരുത് എന്ന് എനിക്ക് അപേക്ഷയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates