പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി file
Kerala

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കണോ?, പരാതി ഉപഭോക്തൃ ഫോറം വീണ്ടും പരിഗണിക്കണം, നിര്‍ദേശിച്ച് സംസ്ഥാന കമ്മീഷന്‍

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു തര്‍ക്കത്തില്‍, പൊറോട്ട പ്രേമികള്‍ക്ക് ആവേശം പകരുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

Author : വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു തര്‍ക്കത്തില്‍, പൊറോട്ട പ്രേമികള്‍ക്ക് ആവേശം പകരുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി (ചാറ്) നല്‍കിയില്ലെന്ന ഉപഭോക്താവിന്റെ പരാതി തള്ളിക്കളഞ്ഞ എറണാകുളം ജില്ലാ ഫോറത്തിന്റെ മുന്‍ ഉത്തരവ് സംസ്ഥാന കമ്മീഷന്‍ റദ്ദാക്കി. ഉപഭോക്താവിന് അനുകൂലമായ സമീപനമല്ല ജില്ലാ ഫോറം സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മീഷന്‍ നിരീക്ഷിച്ചു.

2024 നവംബര്‍ 9ന് എറണാകുളം സ്വദേശിയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനുമായ ഷിബു എസ് സുഹൃത്തിനൊപ്പം കോലഞ്ചേരിയിലെ പേര്‍ഷ്യന്‍ ടേബിള്‍ എന്ന റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പൊറോട്ടയും ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്ക് റെസ്റ്റോറന്റ് അധികൃതര്‍ ഗ്രേവി നല്‍കാന്‍ കൂട്ടാക്കിയില്ല. ഷിബുവിന്റെ പരാതിയെ തുടര്‍ന്ന് നവംബര്‍ 20ന് താലൂക്ക് സപ്ലൈ ഓഫീസര്‍ റെസ്റ്റോറന്റില്‍ പരിശോധന നടത്തുകയും ഗ്രേവി നല്‍കിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സേവനത്തില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷന് പരാതി നല്‍കി.

എന്നാല്‍, പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കാന്‍ റെസ്റ്റോറന്റിന് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ കരാര്‍ ബാധ്യതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2025 മേയ് 19ന് ജില്ലാ കമ്മീഷന്‍ ഈ പരാതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍, അംഗം കെആര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. ജില്ലാ കമ്മീഷന്റെ ഉത്തരവ് രണ്ട് കാരണങ്ങളാല്‍ നിലനില്‍ക്കില്ലെന്ന് സംസ്ഥാന കമ്മീഷന്‍ കണ്ടെത്തി

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള 21 ദിവസത്തെ സമയപരിധി കഴിഞ്ഞാണ് ജില്ലാ കമ്മീഷന്‍ പരാതി തള്ളിയത്. 2025 ഏപ്രില്‍ 25ന് ഫയല്‍ ചെയ്ത പരാതി മേയ് 19നാണ് ജില്ലാ കമ്മീഷന്‍ തള്ളിയത്. അതിനാല്‍ നിയമപരമായി ഈ പരാതി സ്വീകരിക്കപ്പെട്ടതായി കണക്കാക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിരീക്ഷിച്ചു.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം ഗ്രേവി വിളമ്പുന്നത് പണ്ടുമുതലേയുള്ള ഒരു പതിവാണോ, അത് റെസ്റ്റോറന്റുകളുടെ പരോക്ഷമായ ബാധ്യതയാണോ എന്നത് പൂര്‍ണ്ണമായും തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ ഇതില്‍ ജില്ലാ കമ്മീഷന്‍ വിധി പറഞ്ഞത് അകാലത്തിലുള്ളതും നീതീകരിക്കാനാവാത്തതുമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

പരാതിയിന്മേല്‍ നിയമപ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ ജില്ലാ കമ്മീഷനോട് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ നിയമപരമായി പരിഹരിക്കാന്‍ വേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഉപഭോക്തൃ കമ്മീഷനുകള്‍. എന്നിട്ടും ഈ വിഷയത്തില്‍ ഉപഭോക്താവിന് അനുകൂലമായ ഒരു സമീപനം സ്വീകരിക്കുന്നതില്‍ ജില്ലാ കമ്മീഷന് വീഴ്ച പറ്റിയെന്നും സംസ്ഥാന കമ്മീഷന്‍ നിരീക്ഷിച്ചു. ജൂലൈ 8-ന് ജില്ലാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Crave free gravy? Kerala state consumer panel whets diners’ appetite

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടിയിലും പിടിമുറുക്കാന്‍ സതീശന്‍; കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡന്റാക്കാൻ ചരടുവലി; പിന്തുണച്ച് സുധീരൻ

ഒടുവില്‍ പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

തൃണമൂലിൽ കൂട്ടരാജി തുടരുന്നു; രാജ്യസഭാംഗത്വം രാജിവെച്ച് പ്രകാശ് ചിക് ബരാക്

ഷൊര്‍ണൂരില്‍ നിന്ന് ഫിഫ ലോകകപ്പിലേക്ക്; രജിത് ദേവിന്റെ ചുവടുകള്‍ ചരിത്രമെഴുതുമ്പോള്‍

SCROLL FOR NEXT