കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സഹായത്തോടെ സുഹൃത്തിന്റെ വിഡിയോ ദൃശ്യം വ്യാജമായി നിര്‍മിച്ച് വാട്സ് ആപ്പില്‍ അയച്ചു വിശ്വസിപ്പിച്ച് വയോധികനില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ഇത്തരത്തില്‍ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബര്‍ തട്ടിപ്പാണിതെന്നാണ് പൊലീസിന്റെ നിഗമനം. 'ഡീപ് ഫെയ്ക് ടെക്നോളജി' ഉപയോഗിച്ച് വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇത്തരം തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്കി.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്പറില്‍ നിന്നു പുലര്‍ച്ചെ മൊബൈല്‍ ഫോണില്‍ പലതവണ കോള്‍ വന്നെങ്കിലും എടുത്തിരുന്നില്ലെന്ന് വയോധികന് പറഞ്ഞു. നേരം പുലര്‍ന്നു ഫോണ്‍ പരിശോധിച്ചപ്പോള്‍ അതേ നമ്പറില്‍ നിന്ന് വാട്സ് ആപ്പില്‍ മെസേജും കണ്ടു.മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന, ഇപ്പോള്‍ ദുബായിലുള്ള, ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണു വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞത്.
മെസേജ് വായിക്കുന്നതിനിടയില്‍ ഫോണില്‍ വാട്സാപ്പ് കോള്‍ വന്നതായും വയോധികന് പറഞ്ഞു. സംസാരത്തില്‍ പഴയ കാലത്തെ കാര്യങ്ങളും മറ്റും പറഞ്ഞതോടെ വയോധികന് സുഹൃത്താണെന്നു മനസിലായി. തുടര്‍ന്നാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. തന്റെ ബന്ധു ശസ്ത്രക്രിയയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുണ്ടെന്നും, താനിപ്പോള്‍ ദുബായില്‍ നിന്ന് അടുത്ത വിമാനത്തില്‍ മുംബൈയിലേക്കു പോകാനിരിക്കുകയാണ് എന്നും അയാള്‍ അറിയിച്ചു. അത്യാവശ്യമായി 40,000 രൂപ തന്റെ അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ ഭാര്യ മുംബൈയിലെ ആശുപത്രിയില്‍ രോഗിയുടെ കൂടെയാണുള്ളത്. ഭാര്യയുടെ കയ്യിലാണ് ഫോണും എടിഎം കാര്‍ഡും. അവിടെ എത്തിയാല്‍ ഉടന്‍ പണം തിരിച്ചയയ്ക്കുമെന്നും ഉറപ്പു പറഞ്ഞു.
സംശയമൊന്നും തോന്നിയില്ലെങ്കിലും അക്കൗണ്ടിലേക്കു പണം അയയ്ക്കാന്‍ താന്‍ മടിച്ചു. ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ ആരെയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് അയാളോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് അയാള്‍ വിഡിയോ അയച്ചു നല്‍കിയത്. പിന്നെ അവിശ്വാസം തോന്നിയില്ല. നാല്‍പ്പതിനായിരം രൂപ അയച്ചുനല്‍കി. അല്പസമയത്തിനുള്ളില് വീണ്ടും 35,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നി. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കട്ടെയെന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൈവശമുള്ള നമ്പറില്‍ ദുബായിലെ സുഹൃത്തിനെ ബന്ധപ്പെട്ടു. താന്‍ ദുബായില്‍ നിന്ന് അടുത്ത വിമാനത്തില്‍ യുഎസിലേക്കു പുറപ്പെടാന്‍ നില്‍ക്കുകയാണെന്നും, പണം ആവശ്യപ്പെട്ടു വിളിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. കഴിഞ്ഞ ഞായറാഴ്ചയാണു തട്ടിപ്പു നടന്നത്. നാഷനല്‍ സൈബര്‍ ക്രൈം വിഭാഗത്തിനു ലഭിച്ച പരാതി കോഴിക്കോട് സൈബര്‍ പൊലീസിനു കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ തൊണ്ണൂറിന്റെ നിറവിൽ എംടി, നിളയുടെ കഥാകാരന് പിറന്നാൾ ആശംസിച്ച് മലയാളം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates