തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 10 ദിവസത്തിനുള്ളില്‍ രാജിവെക്കണം. 10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണ്. തെറ്റു തിരുത്തി പിന്മാറിയില്ലെങ്കില്‍, പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി അയോഗ്യത നടപടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.
പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ച്, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം. അങ്ങനെ ചെയ്താല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കും. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം, മതേതര ജനാധിപത്യ സംവിധാനം നാട്ടില്‍ പുലരണം എന്നാണ്. ഇവര്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ടു ചെയ്തു എന്നു മനസ്സിലായപ്പോള്‍ തന്നെ രാജിവെക്കണമായിരുന്നു.
അതാണ് പാര്‍ട്ടി അവരോട് ആവശ്യപ്പെട്ടത്. അങ്ങനെ രാജി വെക്കാതിരുന്നതു കൊണ്ടാണ് നടപടിയെടുത്തത്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് ഡിസിസിയില്‍ നിന്നും വിപ്പ് ലഭിച്ചിട്ടില്ലെന്നും, കൂറുമാറിയിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് നടപടിയെടുത്തവര്‍ പറയുന്നത്.
ഡിസിസി നേതൃത്വത്തിനെ പഴിച്ച് തടിയൂരാനാണ് കൂട്ടത്തോടെ മറുകണ്ടം ചാടിയ കോൺഗ്രസ് അംഗങ്ങളുടെ ശ്രമം. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് ഇവരുടെ വാദം. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ എട്ടുപേരാണ് വിജയിച്ചത്. കോണ്‍ഗ്രസ് വിമതരായി മത്സരിച്ച രണ്ടുപേരും വിജയിച്ചു. എൽഡിഎഫിന് 10 സീറ്റും ബിജെപിക്ക് നാലു സീറ്റും ലഭിച്ചു. കോൺഗ്രസ് വിമതനായ ഔസേഫിനെ സിപിഎം വലയിലാക്കിയതോടെയാണ് നാടകീയ നീക്കങ്ങളുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates