ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം 
Kerala

നടപടികള്‍ കടുപ്പിച്ച് പൊലീസ്; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം; വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്യണം; സമൂഹമാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തില്‍

കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത് ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ കടുപ്പിച്ച് പൊലീസ്. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. 

കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത് ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇവര്‍ ഉള്‍പ്പെട്ട മറ്റു കേസുകളിലും തുടര്‍ച്ചയായ പരിശോധനകള്‍ വേണം. 

പണത്തിന്റെ ഉറവിടം കണ്ടെത്തണം

സമീപകാലത്ത് കേരളത്തിലുണ്ടായ കൊലപാതകങ്ങളും അതില്‍ നേരിട്ട് പങ്കെടുത്തവരുടേയും, ആയുധം, വാഹനം ഫോണ്‍ മുതലായവ നല്‍കി സഹായം ചെയ്തവരുടേയും വിവരങ്ങള്‍ ശേഖരിക്കാനും ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെപ്പറ്റിയും, പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കണം. പണം നല്‍കിയവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അഡ്മിന്‍മാര്‍ക്കെതിരെ കര്‍ശന നടപടി

ആലപ്പുഴ സംഭവങ്ങള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളും വര്‍ഗീയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഡിജിപി നിര്‍ദേശം നല്‍കി. അതത് ജില്ലാ സൈബര്‍ ക്രൈം പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണം. വര്‍ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. 

എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണം

കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ജില്ലാ തലത്തില്‍ അവലോകനം നടത്തണം. ഇപ്പോള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് എല്ലാ ആഴ്ചയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മേഖലാ ഐജിമാരും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഷാൻ വധം: മൂന്നുപേർ കൂടി കസ്റ്റഡിയിൽ ?  

അതിനിടെ, എസ്ഡിപിഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്. രണ്ടു തൃശൂര്‍ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. മൂന്നുപേരും ആര്‍എസ്എസ് അനുഭാവികളാണ്. തൃശൂര്‍ സ്വദേശികളാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നാണ് നിഗമനം. ഗൂഢാലോചനയിലെ പങ്ക് സംശയിച്ചാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. 

കൊലപാതകം നടന്ന് ആറ് ദിവസം കഴിയുമ്പോഴും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു പ്രതിയെ പോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ രാജേന്ദ്ര പ്രസാദിനെയും (39) കാട്ടൂര്‍ കുളമാക്കി വെളിയില്‍ രതീഷിനെയും (കുട്ടന്‍-31) വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇതേ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍  അഖിലിനെ (30) ഇന്നു കോടതിയില്‍ ഹാജരാക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT