prison food and school food AI Image
Kerala

ജയിലില്‍ ഗോതമ്പുണ്ട പോയി മട്ടണ്‍ വന്നു, സ്കൂളിലോ? കുഞ്ചാക്കോ ബോബൻ പറഞ്ഞതിലെ വസ്തുതയെന്ത്?

സ്കൂൾ ഭക്ഷണത്തേക്കാൾ മികച്ചതാണോ ജയിൽ ഭക്ഷണം. ഈ വാദത്തിന് അടിസ്ഥാനമുണ്ടോ. അതോ സ്കൂൾ ഭക്ഷണമാണോ മികച്ചത്. രണ്ട് സ്ഥലത്തെയും ഭക്ഷണ രീതികൾ എന്താണ് എന്ന് അറിയാം.

സമകാലിക മലയാളം ഡെസ്ക്

സിനിമാ താരം കുഞ്ചാക്കോ ബോബൻ സ്കൂളുകളിലെയും ജയിലിലെയും ഭക്ഷണത്തെ താരതമ്യം ചെയ്തു കൊണ്ട് നടത്തിയ പ്രസം​ഗത്തിലൂടെ കേരളത്തിലെ തടവുകാരുടെയും സ്കൂൾ കുട്ടികളുടെയും ഭക്ഷണക്രമം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇപ്പൊ ജയിലിലാണ് നല്ല ഭക്ഷണം കിട്ടുന്നതെന്നും കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവര്‍ക്ക് ഏറ്റവും നല്ല സാഹചര്യമൊരുക്കാനാണ് ഏതൊരു സര്‍ക്കാരും ശ്രമിക്കേണ്ടത് എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. തൃക്കാക്കര നിയോജകമണ്ഡലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം. ഇതേ തുടർന്ന് സ്കൂളിൽ ഉച്ചഭക്ഷണത്തിന് കുഞ്ചാക്കോ ബോബനെ ക്ഷണിച്ചുകൊണ്ട് മന്ത്രി വി. ശിവൻകുട്ടി വിഷയം കൂടുതൽ സജീവമാക്കി. സ്കൂൾ ഭക്ഷണത്തേക്കാൾ മികച്ചതാണോ ജയിൽ ഭക്ഷണം? ഈ വാദത്തിന് അടിസ്ഥാനമുണ്ടോ? അതോ സ്കൂൾ ഭക്ഷണമാണോ മികച്ചത്? രണ്ട് സ്ഥലത്തെയും ഭക്ഷണ രീതികൾ എന്താണ് എന്ന് അറിയാം.

കേരളത്തിലെ ജയിൽ ഭക്ഷണവും സ്കൂൾ ഭക്ഷണവും മാറിയതിന് നീണ്ട കാലത്തെ ചരിത്രമുണ്ട്. ബ്രിട്ടീഷ് ഭരണകാലം മുതൽ കഴിഞ്ഞ നൂറ്റാണ്ടി​ന്റെ അവസാനം വരെ നീണ്ടു നിന്ന ജയിൽഭക്ഷണക്രമമാണ് ഈ നൂറ്റാണ്ടി​ന്റെ തുടക്കം മുതൽ മാറി തുടങ്ങിയത്. ബ്രിട്ടീഷ് ഭരണകാലത്താണ് സ്വാതന്ത്ര്യ സമര സേനാനികൾ ഉൾപ്പടെയുള്ളവരെ ​ഗോതമ്പുണ്ട തീറ്റിച്ച ജയിൽ ഭരണം നിലനിന്നിരുന്നത്. കുറ്റവാളികളാണോ അല്ലയോ എന്നത് പ്രശ്നമായിരുന്നില്ല. ജയിൽ ഭക്ഷണം എന്നത് ​ഗോതമ്പും ഉപ്പും ചേർത്ത് കുഴച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ​ഗോതമ്പുണ്ടകളായിരുന്നു. രാജഭരണവും ഇതേ ഭക്ഷണക്രമം പിന്തുടർന്നതായി കാണാൻ കഴിയും.

ബ്രിട്ടീഷുകാർ പോയതിന് ശേഷവും ഈ ഭക്ഷണക്രമം തന്നെയാണ് പ്രധാനമായും ജയിലുകളിൽ തുടർന്നിരുന്നത്. ഇതിനൊപ്പം ചില സമയങ്ങളിൽ ഉണക്കമീൻ, കപ്പ എന്നിവയും നൽകിയിരുന്നു. ഇത് തടവുകാർക്ക് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി. പ്രധാനമായും ഉപ്പി​ന്റെ അംശം കൂടുന്നതായിരുന്നു. ലോകത്ത് മുഴുവൻ വലിയ മാറ്റങ്ങൾ മനുഷ്യരോടുണ്ടായി വന്ന കാലത്തി​ന്റെ തുടർച്ചയിലാണ് ജയിലുകളിലേക്കും ഭരണകൂടങ്ങളുടെ ശ്രദ്ധ പതിഞ്ഞത്. തുടർന്നാണ് ​ഗോതമ്പുണ്ടയുടെ കാര്യത്തിൽ മാറ്റം വരാൻ ആരംഭിച്ചത്.

കേരളത്തിൽ 2000ലെ ഇ കെ നായനാർ സർക്കാരി​ന്റെ കാലത്താണ് ജയിൽ ഭക്ഷണം മെച്ചപ്പെടുത്താൻ തീരുമാനിക്കുന്നത്. ആ ഭരണം മാറി എ കെ ആ​ന്റണി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഈ വിഷയം പരിശോധിക്കാൻ തീരുമാനിച്ച സമിതി നൽകിയ റിപ്പോ‍ർട്ടി​ന്റെ അടിസ്ഥാനത്തിൽ 2003ൽ ജയിലുകളിൽ ​ഗോതമ്പുണ്ട പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ചു. ചപ്പാത്തിയും കറിയും മീനും മെനുവിൽ വന്നു. എന്നാൽ, തടവുകാരുടെ എണ്ണത്തിലെ വർദ്ധനവും ചപ്പാത്തി ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ടും വീണ്ടും ​ഗോതമ്പുണ്ട, ഉണക്കമീൻ, കപ്പ എന്നിവയിലേക്ക് പലപ്പോഴും പോകുന്നതിന് വഴിയൊരുക്കി. അലക്സാണ്ടർ ജേക്കബ് ജയിൽ ഡി ജി പി ആയി വന്നപ്പോൾ ജയിലുകളിൽ ചപ്പാത്തി നിർമ്മാണം ആരംഭിച്ചുകൊണ്ട് ഇതിന് പരിഹാരം കണ്ടെത്തി. 2010 ൽ വീണ്ടും ഭക്ഷണക്രമം മെച്ചപ്പെടുത്തി.2014 ഓടുകൂടിയാണ് ഇന്ന് കാണുന്ന നിലയിലുള്ള ഭക്ഷണ ക്രമം നിലവിൽ വന്നത്.

2010 ലെ കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) ആക്ട്, തടവുകാർക്ക് മതിയായ ഭക്ഷണക്രമം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്ക് അർഹതയുണ്ടെന്ന് അനുശാസിക്കുന്നു.

നിലവിൽ ജയിൽ ഭക്ഷണം ക്രമം ഇങ്ങനെയാണ്. മെനുവിൽ അരി, ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ്, മരച്ചീനി, ഗ്രീൻ പീസ്, പയർ, അവിയൽ, സാമ്പാർ എന്നിവ ഉൾപ്പെടുന്നു. തടവുകാർക്ക് ആഴ്ചയിൽ ഒരിക്കൽ മട്ടണും രണ്ടുതവണ മത്സ്യവും കഴിക്കുന്നു. ചിക്കനും ബീഫും ദൈനംദിന ജയിൽ മെനുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, പക്ഷേ പ്രത്യേക ദിനങ്ങളുമായി ബന്ധപ്പെട്ട് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ എല്ലാ വർഷവും അത്തരം പത്ത് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിഷു, ഓണം, റംസാൻ, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റർ, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി ദിനം, കേരളപ്പിറവി ദിനം എന്നിവയാണ് അവ. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് അതിനനുസൃതമായ ഭക്ഷണക്രമമാണ് നൽകുന്നത്. ഇതിന് പുറമെ തുറന്ന ജയിലുകളിൽ ഓരോ വിളവെടുപ്പിന്റെയും അവസാനം തടവുകാർക്ക് ഒരു വിളവെടുപ്പ് വിരുന്ന് നൽകാറുണ്ട്. ശാരീരികമായി അവശതയും രോഗങ്ങളും ഉളള അന്തേവാസികള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്‌പെഷ്യല്‍ ഡയറ്റ് നല്‍കുന്നു.

jail Menu

സ്കൂൾ മെനു

ഇനി സ്കൂളുകളിലേക്ക് വന്നാലും കേരളത്തിലെ രീതികളിൽ പലയിടങ്ങളിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ കാണാനാകും. മുമ്പ് മദ്രാസ് സ്റ്റേറ്റ് ആയിരിക്കെ മലബാറിൽ മദ്രാസ് സംസ്ഥാനത്തി​ന്റെ ഭാ​ഗമായി കാമരാജ് സർക്കാർ നടപ്പിലാക്കി മിഡ് ഡേ മീൽസ് എന്ന ആദ്യ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയിരുന്നു. പക്ഷേ അത് വ്യാപകമായി നടപ്പാക്കപ്പെട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തമായ രേഖകൾ ലഭ്യമല്ല. കേരളത്തിൽ 1984 ലാണ് ആദ്യമായി ഉച്ചഭക്ഷണപരിപാടി ആരംഭിക്കുന്നത്. എൽ പി സ്കൂളുകളിലായിരുന്നു ഈ പരിപാടി. പിന്നീട് ഇത് വ്യാപകമാക്കി. ഉപ്പുമാവും കഞ്ഞിയും പയറും എന്നിവയായിരുന്നു ആദ്യ കാലത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. രണ്ടായിരത്തി​ന്റെ ആദ്യ പകുതിയോടെ ഭക്ഷണ ക്രമത്തിൽ കാര്യമായ വ്യത്യാസം വന്നു തുടങ്ങി. സർക്കാർ നേരിട്ടും വിവിധ സ്കൂളുകളിലെ പിടിഎകൾ ഇടപെട്ടും സ്കൂൾ ഭക്ഷണ ക്രമങ്ങൾ കൂടുതൽ പോഷക സമൃദ്ധവും വൈവിധ്യമുള്ളതുമാക്കി മാറ്റി.

സ്കൂൾ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഈ വർഷം മുതൽ സ്കൂളുകളിലെ ഭക്ഷണക്രമത്തിലും സമ്പൂ‍ർണ്ണമായ മാറ്റം വരുത്തി. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണത്തിലാണ് ഈ മാറ്റം.

school menu

ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുന്നു. വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താം.ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി വിഭവങ്ങൾ, മുട്ട ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, വിവിധയിനം പായസങ്ങൾ,ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Is prison food better than school food? Is there any basis for this argument? Or is school food better? We know what the food diet are in both places.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT