തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവരും സന്തോഷത്തിലാണ്. കമ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേയെന്നും മന്ത്രി ശിവൻകുട്ടി ചോദിച്ചു.
എസ്എസ്കെ ഫണ്ടുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിട്ടില്ല. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. കാര്യങ്ങളെല്ലാം ഉപസമിതി പരിശോധിക്കും. മന്ത്രിസഭാ ഉപസമിതി യോഗ തീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിക്കെതിരായ സമരത്തിൽ എഐവൈഎഫ്, എഐഎസ്എഫ് നേതാക്കൾ നടത്തിയ പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, മോശം പരാമർശങ്ങളിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ മന്ത്രിയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. മന്ത്രിയുടെ ജാഗ്രതക്കുറവാണ് ചൂണ്ടിക്കാട്ടിയതെന്നും, നിലപാടുകൾ ആശയപരം മാത്രമാണെന്നുമാണ് ജിസ്മോൻ വ്യക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates