മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
അതിവേഗ റെയില്‍പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരന്‍ ഓഫീസ് തുറന്നിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്.
ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആര്‍ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താന്‍. ഏറ്റവും ക്ലേശകരമായ കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ ഉണ്ടാക്കിയ ആളാണ്. ഫീല്‍ഡ് വര്‍ക്ക് മഴ വരുന്ന ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
അലൈന്‍മെന്റ്, ഏതൊക്കെ സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍വേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും. തുടര്‍ന്ന് ലാന്‍ഡ് അക്വിസിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
എന്നാല്‍ ശ്രീധരന്റെ അതിവേഗ റെയില്‍വേപാത സംബന്ധിച്ച് റെയില്‍വേമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല.
അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാർത്താ സമ്മേളനം നടത്തുന്നുണ്ട്. കേരളത്തിലെ റെയിൽ പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനായി പല പദ്ധതിനിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates