കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കുന്നത്. സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷയെ സർക്കാരും ഇഡിയും എതിർക്കും.
നടപടിക്രമം പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം. അറസ്റ്റിനുള്ള കാരണം പൊലീസ് അറിയിച്ചില്ല. പ്രതികളുടെ തിരിച്ചറിയലിലും നടപടിക്രമങ്ങള്‍ പാലിച്ചില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കുന്നതല്ല. അനാവശ്യമായാണ് ബിഎന്‍എസ് 109 വകുപ്പ് ചുമത്തിയത് തുടങ്ങിയ വാദങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
എന്നാൽ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവര്‍ത്തകർ ആക്രമണം നടത്തിയതെന്നാണ് ഇഡി വാദിക്കുന്നത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവര്‍ക്കും ഗുരുതര പരുക്കേറ്റു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് സംഘടിതമായി ആക്രമിച്ചു. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി വ്യക്തമാക്കുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി ബിനു അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്‌തെന്നുമാണ് ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates