തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സിപിഎം നേതാവ് ഡോ. തോമസ് ഐസക്ക്. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി റിവ്യൂവില്‍ ഉള്ള കാര്യങ്ങളാണ് പറഞ്ഞത്. അത് പ്രമാദമായ പ്രശ്‌നമാക്കി മാറ്റേണ്ടതില്ല. പറഞ്ഞത് മാത്രം വായിച്ചാല്‍ മതി. പറയാത്ത കാര്യങ്ങള്‍ വായിച്ചുണ്ടാക്കി വിവാദം വേണ്ടെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന കമ്മിറ്റിയും കേന്ദ്രക്കമ്മിറ്റിയും തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയിലുടനീളം ചര്‍ച്ചയ്ക്ക് ശേഷം രണ്ട് രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. അതില്‍പ്പറയാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് പൂര്‍ണമായും കേന്ദ്രക്കമ്മിറ്റി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. അതു മാത്രമല്ല പറഞ്ഞത്. ഒരു മണിക്കൂര്‍ നീണ്ട സംവാദത്തില്‍, അഞ്ചു മിനിറ്റാണ് കേന്ദ്രക്കമ്മിറ്റി പ്രമേയം വിശദീകരിച്ചത്. തോമസ് ഐസക്ക് പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണോ, തെറ്റു പറ്റിയതും തിരുത്തേണ്ടതും ജനങ്ങളാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. പത്തു വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും, പാര്‍ട്ടി തീരുമാനിച്ചാല്‍ ആരുചോദിക്കാന്‍ എന്നായിരുന്നു ഭാവമെന്നുമായിരുന്നു ഡോ. തോമസ് ഐസക്ക് കഴിഞ്ഞദിവസം തുറന്നടിച്ചത്.
ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസ് ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു തോമസ് ഐസക്കിന്‍റെ തുറന്നു പറച്ചിൽ. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം തോറ്റത് എന്തുകൊണ്ടെന്ന് ഇനിയെങ്കിലും നേതൃത്വവും പ്രവര്‍ത്തകരും മനസിലാക്കണം. സഹകരണബാങ്കില്‍ ആളുകള്‍ പണം ഇടുന്നത് പാര്‍ട്ടിയെ വിശ്വസിച്ചാണ്. ആ വിശ്വാസം കാത്തുസൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്. സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായി. ജനങ്ങളുടെ മുന്നില്‍ വിനയത്തോടെ നില്‍ക്കാന്‍ തയാറാകണമെന്നും മുന്‍ ധനമന്ത്രി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates