തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പാര്‍ട്ടിയില്‍ വിമര്‍ശിക്കാറുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. എന്നാലത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാറില്ലെന്നും പറയാനുള്ളത് പാര്‍ട്ടിയിലാണ് തങ്ങള്‍ പറയാറുള്ളതെന്നും ജയരാജന്‍ പറഞ്ഞു. നിയമസഭാ തെഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടതുള്‍പ്പടെ തോല്‍വിക്ക് കാരണമായെന്നാണ് സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പിണറായിയെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടിയിലുള്ളവര്‍ക്ക് ഭയമുണ്ടോയെന്ന ചോദ്യത്തിന്, 'പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിനാ പോടിക്കുന്നത്. എന്തെല്ലാം വിമര്‍ശിക്കാറുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ല. അത് സംഘടനാ കാര്യങ്ങളാണ്. പറയേണ്ട കാര്യം പാര്‍ട്ടിയില്‍ പറയും. പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്. സ്വയം വിമര്‍ശനം ഉണ്ട്. തെറ്റുതിരുത്തുല്‍ ഉണ്ട്. സ്വയം തിരുത്തല്‍ ഉണ്ട്. ഇതെല്ലം തിരുത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. മനുഷ്യരുടെ പാര്‍ട്ടിയില്ലേ. ഒരു ദോഷവുമില്ലാത്ത മനുഷ്യരുണ്ടോ?. മനുഷ്യര്‍ക്ക് അവരുടെതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. പാർട്ടി അംഗീകരിച്ച റിപ്പോർട്ടാണ് കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിതമായ പരാജയമാണ് തെരഞ്ഞെടുപ്പിലുണ്ടായത്. വീഴ്ച എന്താണെന്നത് കണ്ടെത്തി തിരുത്തുക എന്നതാണ് പാർട്ടി ചെയ്യുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു
സ്വര്‍ണക്കാള്ളയില്‍ നടപടിയെടുത്തില്ല
പിണറായി സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണമുണ്ടായില്ലെന്ന് സമ്മതിച്ച് സിപിഎം. കേരളത്തില്‍ ഭരണമുണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും പാര്‍ട്ടി ഉപസമിതിയെ വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞതവണ അതുണ്ടായില്ലെന്നാണു വിമര്‍ശനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തു കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പിണറായി സര്‍ക്കാരിന്റെ കാലത്തു പൊലീസിന്റെയും ബ്യൂറോക്രസിയുടെയും സേച്ഛാധിപത്യത്തിനെതിരെ ജനവികാരം ശക്തമായുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു ചില മന്ത്രിമാര്‍ ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചു. മുന്‍പു ഭരണത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ബഹുജന സംഘട നകള്‍ ജനകീയവിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങളെ അണിനിരത്തിയിരുന്നു.കഴിഞ്ഞ 10 വര്‍ഷം അതിനു കഴിഞ്ഞില്ല. അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിത ശൈലി എന്നിങ്ങനെയുള്ള മോശം പ്രവണത ചില നേതാക്കളിലുണ്ടായി. ഇതു സമയത്തു തിരുത്താത്തതിനാല്‍ പാര്‍ട്ടിയിലുള്ള ജനവിശ്വാസം നഷ്ടമായി. ഭരണവിരുദ്ധ വികാരമില്ലായിരുന്നുവെന്നു സംസ്ഥാന നേത്യത്വം ഇപ്പോഴും വിശദീകരിക്കുമ്പോള്‍, ഭരണവിരുദ്ധ വികാരമുണ്ടായെന്നു കേന്ദ്ര കമ്മിറ്റി റി പ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ അഖിലേന്ത്യാ നേതൃത്വം സ്ഥാന സെന്ററില്‍ ബന്ധപ്പെട്ട് അച്ചടക്കനടപടിക്കു നിര്‍ദേശം നല്‍കിയിരുന്നു. അതു ചെയ്തിരുന്നെങ്കില്‍ ഈ വിഷയത്തില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടാകില്ലായിരുന്നു. പിഎം ശ്രീ വിഷയത്തില്‍ സിപിഐയുമായുള്ള തര്‍ക്കം പരിഹരിച്ചത് അഖിലേന്ത്യാ നേതൃത്വം ഇടപെട്ടാണ്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. വേണ്ടത്ര വനിതകള്‍, യുവാക്കള്‍, ന്യൂനപക്ഷ സമുദായക്കാര്‍ എന്നിവരെ സ്ഥാനാര്‍ഥികളാക്കിയില്ല. ഇതിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികളുടെ തലയില്‍ മാത്രമിടരുത്. സംസ്ഥാന നേത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നു. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates