തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് എഡിജിപിയാണ് എംആര്‍ അജിത് കുമാര്‍. അജിത് കുമാറിന് തിരികെ പൊലീസില്‍ നിയമനം നല്‍കിയേക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിനു മുമ്പായിട്ടാണ് മാറ്റം.
ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
പൂരം കലക്കൽ അടക്കം നിരവധി ആരോപണങ്ങളാണ് എഡിജിപി അജിത് കുമാറിനെതിരെ ഉയർന്നിരുന്നത്. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി എക്സൈസ് കമ്മീഷണറായി നിയമിക്കുന്നത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates