കോഴിക്കോട്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തലശേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് പരപ്പൻപൊയിൽ സ്വദേശി ഷാഫിയേയും ഭാര്യയേയും വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഭാര്യയെ വഴിയിൽ ഇറിക്കിവിട്ടെങ്കിലും ഷാഫിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പൊലീസിൽ നേരത്തേ ഷാഫി പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കൊടുവള്ളി സ്വദേശിയായ സാലി എന്നയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ വിദേശത്താണ്. തട്ടിക്കൊണ്ടുപോകലിന് സാലിയുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. രാത്രിയിൽ വീട്ടുവരാന്തയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു ദമ്പതികൾ. അതിനിടെയാണ് മുഖം മറച്ച് കാറിലെത്തിയ നാലംഗ സംഘം എത്തിയത്. അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ കാറിൽ കയറ്റിയത്. വീട്ടുമുറ്റത്ത് ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും തോക്കിന്റെ അടർന്നു വീണ ഭാഗം കണ്ടെത്തി. ഭർത്താവിനെ നാലുപേർ ചേർന്ന് വലിച്ചുകൊണ്ടു പോകുന്നത് തടയാൻ ശ്രമിച്ചതോടെയാണ് സെനിയോയേയും പിടിച്ച് കാറിൽ കയറ്റിയത്. പിന്നീട് ഇവരെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. ഗൾഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates