തിരുവനന്തപുരം: 2024-ലെ എഴുത്തച്ഛൻ പുരസ്കാരം എന്‍എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.
രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ് എന്‍എസ് മാധവനെന്ന് സജി ചെറിയാന്‍ പറഞ്ഞു. രാഷ്ട്രീയവും മനുഷ്യബന്ധങ്ങളും പ്രാദേശികതയുടെ തനതു സൗന്ദര്യവുമെല്ലാം അദ്ദേഹത്തിന്റെ രചനകളെ വേറിട്ടുനിർത്തുന്നു.ചെറുകഥ എന്ന സാഹിത്യശില്പത്തിന് കരുത്തും കാമ്പും നൽകുന്നതിൽ എൻഎസ് മാധവൻ നൽകിയ സംഭാവന നിസ്സീമമാണ്.
ചടുലവും ലളിതവും നിശിതവുമാണ് അദ്ദേഹത്തിൻറെ ഭാഷാശൈലി. പ്രാദേശികമായ ക്യാൻവാസിൽ മനുഷ്യാനുഭവത്തിന്റെ പ്രാപഞ്ചികാനുഭവങ്ങളെ കൃതഹസ്തനായ ഈ എഴുത്തുകാരൻ രേഖപ്പെടുത്തി. അതിസങ്കീർണ്ണമായ രചനാശൈലിയോ ദുർഗ്രാഹ്യമായ ആശയങ്ങളോ അദ്ദേഹത്തിന്റെ രചനകളിൽ കാണാനാവില്ല.'തിരുത്ത്' പോലുള്ള കഥകൾ മലയാളത്തിന് ഗാഢമായ ഒരു പ്രത്യയശാസ്ത്രസൗന്ദര്യോർജ്ജത്തെ പരിചയപ്പെടുത്തി. 'ശിശു' മുതൽ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ രചനാജീവിതം മലയാളചെറുകഥയുടെ ഭാവുകത്വപരിണാമത്തെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആധുനികകാലത്തി ന്റെ ബഹുമുഖമായ സംഘർഷങ്ങളെയും അരികുവത്കരിക്കപ്പെട്ടവരുടെ സന്ദിഗ്‌ധതകളെയും അദ്ദേഹം രചനകൾക്കു വിഷയമാക്കി. അതിസൂക്ഷ്‌മമായ ഭാഷയ്ക്കുള്ളിലേക്ക് ആഴമുള്ള വേരുകളുള്ള വൻമരങ്ങളെ അദ്ദേഹം പറിച്ചുനട്ടു.ഫിക്ഷനോടൊപ്പം തന്നെ, ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും കോളങ്ങളും സജീവമായി എഴുതുന്ന എൻ.എസ്. മാധവൻ സമകാലികവിഷയങ്ങളിൽ ഊർജ്ജസ്വലമായി ഇടപെടുന്ന ഒരു സാമൂഹ്യനിരീക്ഷകൻ കൂടിയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates