കോഴിക്കോട് : മാനാഞ്ചിറ സ്ക്വയറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സിറിഞ്ച് ഉപയോഗിച്ച് കുത്തുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി പുതിയോടത്ത് വീട്ടിൽ ബെന്നി ലോയ്ഡ് (48 വയസ്സ്), പരപ്പിൽ സ്വദേശി ദുക്കിർ മൻസിലിൽ രജാദ് ( 38 വയസ്സ്), രാമനാട്ടുകര സ്വദേശി തട്ടായതാഴത്ത് പറമ്പ് വീട്ടിൽ നന്ദകുമാർ (25 വയസ്സ്), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി കോയിക്കൽ പറമ്പ് വീട്ടിൽ അദ്നുൽ ഷാഹിം (22 വയസ്സ്) എന്നീ പ്രതികളെയാണ് ടൗൺ പൊലീസും, സിറ്റി ക്രൈം സ്ക്വേഡും ചേർന്ന് പിടികൂടിയത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാനാഞ്ചിറ സ്ക്വയറിനുള്ളിൽ വെച്ച് പണപ്പിരിവ് നടത്തുന്നുണ്ട് എന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മാനാഞ്ചിറ സ്ക്വയറിനുള്ളിലെ മരത്തറയിൽ ഇരിക്കുകയായിരുന്ന പ്രതികളെ പൊലീസ് കണ്ടെത്തി. തുടർന്ന് പോലീസും പ്രതികളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുക ആയിരുന്നു. ഈ സമയത്ത്, പ്രതികളിലൊരാൾ കയ്യിലിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശ് എന്ന പൊലീസുകാരന്റെ വലതു കൈപ്പത്തിയുടെ മുകൾഭാഗത്ത് കുത്തി. അതിന് ശേഷം, പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നു.
ഉടൻ തന്നെ കുത്തേറ്റ പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണറുടെ നിർദേശപ്രകാരം സിറ്റി ക്രൈം സ്ക്വേഡും, ടൗൺ പൊലീസും ചേർന്ന് പ്രതികൾക്കായി ഊർജിത അന്വേഷണം നടത്തുകയും സിറ്റിയിലെ വിവിധയിടങ്ങളിൽ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതികൾ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും, പിടിച്ചുപറി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ കോഴിക്കോട് സിറ്റിയിലെ വിവിധയിടങ്ങളിൽ വെച്ച് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്‌ദുറഹ്‌മാൻ കെ , അനീഷ് മുസ്സേൻവീട് , ഹാദിൽ കുന്നുമ്മൽ, രാകേഷ് ചൈതന്യം, ഷഹീർ പെരുമണ്ണ , ജിനീഷ് ചൂലൂർ, ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ വിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നിറാസ്, രജീഷ്, സുമീജ്, അരുൺ കുമാർ, വിജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ നൈജിഷ്. പ്രഭു എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates