പ്രതീകാത്മക ചിത്രം 
Kerala

മദ്യം നല്‍കി അബോധാവസ്ഥയിലാക്കി, വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ മൂടി; പണമിടപാടിനെ ചൊല്ലിയുള്ള വൈരാഗ്യത്തില്‍ അതിക്രൂര കൊലപാതകം

പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ഓയൂർ:  ബന്ധുവിനെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വെട്ടിക്കൊന്ന് ചാണകക്കുഴിയിൽ കുഴിച്ചുമൂടി. ആറ്റൂർക്കോണം പള്ളി വടക്കതിൽ മുഹമ്മദ് ഹാഷിമാണ് (53) അതിക്രൂരമായി കൊല്ലപ്പെട്ടത്. പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രൻ ആറ്റൂർക്കോണം സുൽത്താൻ വീട്ടിൽ ഷറഫുദ്ദീൻ (54), പട്ടാഴി താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 31നായിരുന്നു കൊലപാതകം. ഹാഷിമിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിയുന്നത്. 

31ന് വൈകിട്ട് ഏഴോടെ വീട്ടിൽനിന്ന് പോയ ഹാഷിം രണ്ടു ദിവസമായിട്ടും മടങ്ങിവന്നില്ല. പിന്നാലെ ഏപ്രിൽ 2ന് ഭാര്യ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. ഹാഷിമിനോട് വിരോധമുള്ളവരെ ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഷറഫുദ്ദീനെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ഹാഷിമിനെ അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ ഷറഫുദ്ദീന്റെ വീട്ടിൽ എത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആ സമയം വീട്ടിൽ ഇല്ലാതിരുന്ന ഷറഫുദ്ദീനെ ഇന്നലെ പുലർച്ചെ നാലോടെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാഴിയിൽ നിന്ന് നിസാമിനെയും അറസ്റ്റ് ചെയ്തു.

ഹാഷിമും ഷറഫുദ്ദീനും റിയാദിൽ ഒന്നിച്ച് ജോലി ചെയ്യുകയായിരുന്നു. അവിടെവച്ച് ഷറഫുദ്ദീൻ ഹാഷിമിൽ നിന്ന് 20,​000 രൂപ കടം വാങ്ങി. ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലെത്തിയ ഷറഫുദ്ദീൻ മടങ്ങിപ്പോയിരുന്നില്ല. ജനുവരി 19ന് നാട്ടിലെത്തിയ ഹാഷിം പണം ചോദിച്ചതോടെ പലതവണ വാക്കുതർക്കമുണ്ടായി. പിന്നീട് പണം നൽകിയെങ്കിലും ഇതിന്റെ പക ഷറഫുദ്ദീൻ  മനസിലുണ്ടായി. 

കഴിഞ്ഞ 31ന് ഹാഷിമിനെ ഫോണിൽ വിളിച്ച ഷറഫുദ്ദീൻ നാടൻ ചാരായമുണ്ടെന്നും ആരെയും കൂട്ടാതെ വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. കൃത്യം ആസൂത്രണം ചെയ്ത ഷറഫുദ്ദീൻ ഒപ്പം താമസിച്ചിരുന്ന നാലാം ഭാര്യയെ വീട്ടിലേക്ക് പറഞ്ഞയച്ചു. രാത്രി എത്തിയ ഹാഷിം, ഷറഫുദ്ദീനും നിസാമിനും ഒപ്പം മദ്യപിച്ചു. ബോധംകെട്ട ഹാഷിമിനെ ഷറഫുദ്ദീൻ വീട്ടിൽ വച്ചുതന്നെ വെട്ടുകത്തിക്ക് വെട്ടിക്കൊലപ്പെടുത്തി. നിസാമിന്റെ സഹായത്തോടെ മൃതദേഹം പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാലിത്തൊഴുത്തിന് പിന്നിലെ ചാണകക്കുഴിയിൽ കുഴിച്ചുമൂടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം