തിരുവനന്തപുരം: സമരത്തിനു എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതെന്നു പരാതിയിൽ പറയുന്നു. സംഭവത്തിൽ അരിതാ ബാബു കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകിയത്. ഒന്നേകാൽ പവന്റെ ആഭരണങ്ങളാമ് നഷ്ടമായത്.
ചെവ്വാഴ്ച യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്. മാർച്ചിനിടെ ജല പീരങ്കി പ്രയോഗത്തിൽ അരിതയ്ക്കു പരിക്കേറ്റു. തളർന്നു വീണ അരിതയെ ഒപ്പമുണ്ടായിരുന്നു പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
തലയ്ക്കു പരിക്കേറ്റതിനാൽ സിടി സ്കാൻ എടുക്കണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു. സ്കാനിങിനു പോകവേ മാലയും കമ്മലുമുൾപ്പെടെയുള്ള ആഭരണങ്ങൾ മാറ്റണമെന്നു ആംബുലൻസ് ജീവനക്കാരാണ് ആവശ്യപ്പെട്ടത്. കൂടെയുണ്ടായിരുന്ന പ്രവർത്തകയുടെ കൈയിൽ മാലയും കമ്മലും ഊരിമാറ്റി നൽകി. അവർ ഇത് ബാഗിൽ സൂക്ഷിച്ചു. ബാഗ് കുറച്ചു നേരം സ്കാനിങ് മുറിയുടെ പുറത്തു വച്ച ശേഷമാണ് പ്രവർത്തകർ പുറത്തേക്ക് പോയത്.
ആശുപത്രിയിൽ നിന്നു ഇറങ്ങിയ ശേഷം മാലയും കമ്മലും തിരഞ്ഞപ്പോൾ ബാഗിൽ നിന്നു കാണാതായതായി മനസിലായി. വാച്ച് മാത്രമാണ് ബാഗിലുണ്ടായിരുന്നത്. ആശുപത്രിയിൽ വച്ച് മാലയും കമ്മലും മോഷണം പോയിരിക്കാനാണ് സാധ്യതയെന്നു അരിത പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കായംകുളത്ത് അരിത മത്സരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates