തൃശൂര്‍: ജീവനക്കാരെയും മാനേജരെയും പീച്ചി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഹോട്ടല്‍ ഉടമ കെ പി ഔസേപ്പ്. അന്ന് പീച്ചി സ്റ്റേഷനില്‍ എസ്ഐയായിരുന്ന പി എം രതീഷ് അതിഭീകരമായാണ് പെരുമാറിയത്. ഹോട്ടലിലെ തര്‍ക്കം ഒത്തുതീര്‍ക്കാന്‍ എസ്‌ഐ ആവശ്യപ്പെട്ടു. ഇതിന് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഹോട്ടല്‍ പൂട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായും ഔസേപ്പ് ആരോപിച്ചു.
ജീവനക്കാരേയും മകനേയും ലോക്കപ്പിലാക്കി പൊലീസ് തന്നെ സമ്മര്‍ദത്തിലാക്കിയെന്ന് പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ ഔസേപ്പ് പറയുന്നു. ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ ദിനേശന്‍ എന്നയാള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ വധശ്രമത്തിനും പോക്‌സോയും ചുമത്തി ജാമ്യം കിട്ടാത്ത വിധം ജയിലില്‍ അടക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തിയതായും ഔസേപ്പ് പറയുന്നു.
അന്ന് തൃശൂർ പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനോട് തന്റെ മകനെയും ജീവനക്കാരെയും മര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് 2023 ജൂണ്‍ 19-ന് വിവരാവകാശം വഴി ചോദിച്ചിരുന്നു. താന്‍ കണ്ടിരുന്നതായി മറുപടിയും വന്നു. അസിസ്റ്റന്റ് കമ്മിഷണറും, ജില്ലാ പൊലീസ് മേധാവിയും ഈ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഇതെല്ലാം കണ്ടിട്ടും എസ്‌ഐക്കെതിരേ നടപടിയുണ്ടായില്ല. അന്നത്തെ എസ്‌ഐ പി എം രതീഷിന് പിന്നീട് സർക്കിൾ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചുവെന്നും ഔസേപ്പ് പറഞ്ഞു.
എസ്‌ഐയായിരുന്ന രതീഷും നാല് പൊലീസുകാരുമാണ് അന്ന് മര്‍ദിച്ചത്. രതീഷ് പിന്നീട് സുഹൃത്തിന്റെ വീട്ടില്‍ വന്ന് തന്നെ കണ്ടിരുന്നു. കാലില്‍ വീണു ക്ഷമിക്കണമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവം വാര്‍ത്തയായതോടെ ഡിഐജി ഹരിശങ്കര്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടു. ഫയലെല്ലാം അയച്ചുതരണമെന്ന് ആവശ്യപ്പെട്ടുവെന്നും ഔസേപ്പ് പറഞ്ഞു. കഴിഞ്ഞദിവസമാണ് പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്‌ഐ രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
അതേസമയം, ഹോട്ടലില്‍ വെച്ച് തന്നെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതിക്കാരനായ ദിനേശന്‍ പറഞ്ഞു. മര്‍ദ്ദിച്ചതിന്റെ തെളിവ് ലഭിച്ചതുകൊണ്ടാണ് പൊലീസ് അവരെ വിളിപ്പിച്ചത്. ഹോട്ടലില്‍ വെച്ച് തന്റെ വായില്‍ ബിരിയാണി കുത്തിത്തിരുകി. കേസ് ഒത്തുതീര്‍പ്പിന് താന്‍ 5 ലക്ഷം രൂപ കൈപ്പറ്റിയിട്ടില്ല. അത് അവര്‍ കാണിക്കുന്ന നാടകമാണ്. ഹോട്ടലില്‍ ജോലി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി. പണം അടങ്ങിയ കവര്‍ തന്നു. കാറില്‍ വെച്ച് അവരുടെ ഡ്രൈവര്‍ പണം തിരികെ വാങ്ങി. ആശുപത്രി ചെലവിനായി 5000 രൂപ മാത്രമാണ് നല്‍കിയതെന്നും പരാതിക്കാരനായ ദിനേശന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates