safiya screen grab
Kerala

'നീ നില്‍ക്ക്, ഇപ്പം വരുമെടാ പൊലീസ്'; കള്ളനെ ഭയപ്പെടുത്തി സഫിയ, മോഷണം നടന്നത് പുലര്‍ച്ചെ

കള്ളന്‍ ഉണ്ടെന്ന് മനസിലായതോടെ കിടപ്പുമുറിയിലെ എല്ലാ കുറ്റികളും ഇട്ടു. പൊലീസ് ഇപ്പോഴെത്തും എന്ന് വിളിച്ചു പറഞ്ഞതോടെ കള്ളന്റെ പൊടിപോലും പിന്നെ കണ്ടില്ല.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചില സമയങ്ങളില്‍ ആത്മധൈര്യം ചോര്‍ന്ന് പോകാത്തവരായി ആരും ഇല്ല. ഒറ്റക്കാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഇവിടെയിതാ ഒരു വീട്ടമ്മ ആത്മധൈര്യം മുറുകെ പിടിച്ച് ഒരു മോഷണശ്രമം തന്നെ ചെറുത്തിരിക്കുകയാണ്. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടില്‍ സഫിയ നൗഷാദിന്റെ (65) വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷ്ടാവ് എത്തിയത്.

കള്ളന്‍ ഉണ്ടെന്ന് മനസിലായതോടെ കിടപ്പുമുറിയിലെ എല്ലാ കുറ്റികളും ഇട്ടു. പൊലീസ് ഇപ്പോഴെത്തും എന്ന് വിളിച്ചു പറഞ്ഞതോടെ കള്ളന്റെ പൊടിപോലും പിന്നെ കണ്ടില്ല. സഫിയ തനിച്ചാണ് താമസം. ഞായറാഴ്ച പുലര്‍ച്ചെ ഉണര്‍ന്നു. ഫോണില്‍ നോക്കിയപ്പോള്‍ സമയം 2.20. പത്തുമിനിറ്റോളം ഉറക്കം വരാതെ കിടന്നു. പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടു. രണ്ട് നിലവീടിന്റെ മുകളിലത്തെ നിലയിലാണ് സഫിയ കിടന്നിരുന്നത്. താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് അപ്പോള്‍ തന്നെ മനസിലായി. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന മകളേയും മരുമകനേയും ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഉടനെ മുറിയിലെ എല്ലാ കുറ്റികളുമിട്ടു. മരുമകന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.

കിടന്നിരുന്ന ബെഡ്‌റൂമിന്റെ വാതിലിലെ ഹാന്‍ഡില്‍ തിരിയുന്നത് സഫിയ കണ്ടു. ഇപ്പം വരുമെടാ പൊലീസ്,നീ നില്‍ക്ക് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പിന്നെ പുറത്തെ അനക്കം കേള്‍ക്കാതായി. അരണമണിക്കൂറിനകം മകളും മരുമകനും പിന്നാലെ പൊലീസും സ്ഥലത്ത് എത്തി. അവര്‍ വന്നശേഷമാണ് മുറിയില്‍ സഫിയ പുറത്തേയ്ക്ക് ഇറങ്ങിയത്. താഴത്തെ അലമാരകള്‍ തുറന്ന നിലയിലായിരുന്നു. ഇവിടെ നിന്ന് കാര്യമായ വസ്തുക്കള്‍ മോഷണം പോയിട്ടില്ല.

ഞായറാഴ്ച അന്തിച്ചന്തയില്‍ ആറ്റുമാലില്‍ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. മുന്‍വാതിലാണ് കുത്തിത്തുറന്നത്. അന്തരിച്ച ന്യൂറോ സര്‍ജന്‍ ഡോ. സജീവ് തോമസിന്റെ വീടാണിത്. വീട് അടച്ചിട്ടിരിക്കുകയാണ്. സജീവ് തോമസിന്റെ വിദേശത്തുള്ള മക്കള്‍ എത്തുമ്പോള്‍ മാത്രമേ നഷ്ടപ്പെട്ടതെന്താണെന്ന് മനസിലാക്കാന്‍ കഴിയൂ.

സജീവ് തോമസിന്റെ വീടിന്റെ മുമ്പിലൂടെ മൂന്നു മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ ലഭ്യമായിട്ടുണ്ട്. പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങി. നെടുമ്പ്രം ഭാഗത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്ത് കവര്‍ച്ച നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Housewife scares away thief who came to steal from home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്‍', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!

'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ്‍ സൂപ്പര്‍ സ്റ്റാര്‍'

എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

കറിവേപ്പിലയിലെ ‘വിഷം’ കളയാൻ ഇതാ കുറച്ച് ടിപ്പുകൾ

'സഞ്ജു ഫാന്‍സ് അസോസിയേഷന്‍ ആജീവനാന്ത പ്രസിഡന്റ്'; വിജയാഘോഷവുമായി ഗ്യാലറിയില്‍ ബേസിലും സംഘവും, വിഡിയോ

SCROLL FOR NEXT