SM Vijayanand, a 1981-batch IAS officer of the Kerala cadre, has spent most of his career shaping rural development, local self-governance, and decentralized planning in the state. Photo | Albin Mathew
Kerala

'പരസ്യ പ്രതികരണങ്ങള്‍ മാധ്യമ ശ്രദ്ധ നേടാന്‍, അത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല'

നക്‌സലൈറ്റുകളെ കൊലപ്പെടുത്തിയ വിഷയത്തില്‍ പിണറായിയുമായി വിയോജിപ്പുണ്ടെന്നും എസ്എം വിജയാനന്ദ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: ഔദ്യോഗിക പദവികളിലിരിക്കെ പരസ്യമായി രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവണത അങ്ങേയറ്റം തെറ്റാണെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്. സിവില്‍ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച്, മാധ്യമ ശ്രദ്ധ നേടാനും സ്വയം ഉയര്‍ത്തിക്കാട്ടാനും ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് സിവില്‍ സര്‍വീസിന്റെ അടിത്തറയെത്തന്നെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്' നല്‍കിയ പ്രത്യേക അഭിമുഖമായ എക്‌സ്‌പ്രസ് ഡയലോഗ്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പ്രധാന ശില്‍പികളിലൊരാളായ എസ്എം വിജയാനന്ദ്, തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായുള്ള പ്രവര്‍ത്തന പരിചയവും അഭിമുഖത്തില്‍ പങ്കുവെച്ചു.

ജനകീയാസൂത്രണം 30 വര്‍ഷം പിന്നിടുമ്പോള്‍, പ്രതീക്ഷിച്ചത്ര വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബാക്കി ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റേത് മികച്ച നേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി. ഗ്രാമസഭകളിലെ പങ്കാളിത്തം കുറഞ്ഞെങ്കിലും വികസനത്തില്‍ ജനപങ്കാളിത്തം കൂടി. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും ആശുപത്രികളുടെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയുണ്ടായി. ഈ പ്രസ്ഥാനത്തിന്റെ വിജയത്തിന് പിന്നില്‍ മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുന്‍ മുഖ്യമന്ത്രി എകെ ആന്റണി എന്നിവരുടെ പങ്ക് വലുതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ജനകീയാസൂത്രണത്തോടുള്ള രാഷ്ട്രീയ താല്‍പര്യവും ഉന്നതോദ്യോഗസ്ഥരുടെ ഇടപെടലുകളും കുറഞ്ഞു തുടങ്ങിയെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ 'രണ്ടാം ജനകീയാസൂത്രണം' പ്രഖ്യാപിച്ചെങ്കിലും അതിന് വേണ്ടത്ര രാഷ്ട്രീയ വേഗത ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, താന്‍ 'മാര്‍ക്‌സിസ്റ്റ്' ആണെന്ന് ചില രാഷ്ട്രീയക്കാരെ വിശ്വസിപ്പിച്ച് തങ്ങളെ കേരളത്തില്‍ നിന്ന് പുകച്ചുചാടിച്ചതാണെന്ന് വിജയാനന്ദ് വെളിപ്പെടുത്തി. കോണ്‍ഗ്രസ് ഭരണകാലത്ത് 'മാര്‍ക്‌സിസ്റ്റ്' എന്നും, ഇടത് ഭരണകാലത്ത് 'തോമസ് ഐസക്കിന്റെ ആള്‍' എന്നും, ഡല്‍ഹിയില്‍ ബിജെപിക്ക് മുന്നില്‍ 'ബാഗും തൂക്കി നടക്കുന്ന ആക്ടിവിസ്റ്റ്' (jhola-wala activist) എന്നും പലരും തനിക്ക് മുദ്രകള്‍ ചാര്‍ത്തിത്തന്നു. എങ്കിലും കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രാലയങ്ങളിലെ പത്ത് വര്‍ഷത്തെ സേവനം കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. ജയറാം രമേശിനൊപ്പം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ ഭരണകാലത്തും മോദി സര്‍ക്കാരിന്റെ കീഴിലും പ്രവര്‍ത്തിച്ച വിജയാനന്ദ്, ഇരു ഭരണകൂടങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം അധികാര കേന്ദ്രീകരണമാണെന്ന് ചൂണ്ടിക്കാട്ടി. മോദി ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്നത്തെ അത്ര അധികാര കേന്ദ്രീകരണം ഉണ്ടായിരുന്നില്ല. വികസന കാര്യങ്ങളില്‍ അതീവ താല്‍പര്യമുള്ളയാളായിരുന്നു പ്രധാനമന്ത്രി. നോട്ടുനിരോധനത്തിന് ശേഷമാണ് കാര്യങ്ങളില്‍ മാറ്റം വന്നത്. ഗ്രാമീണ വികസന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി തന്നോട് നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തൊഴിലുറപ്പ് പദ്ധതിയില്‍ വലിയ താല്‍പര്യം കാട്ടിയില്ലെങ്കിലും വികസന കാര്യങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നുവെന്നും വിജയാനന്ദ് വ്യക്തമാക്കി.

കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ചീഫ് സെക്രട്ടറിക്ക് പരമാധികാരമില്ലെന്നും കൂട്ടുകക്ഷി ഭരണരീതിയായതിനാല്‍ ഓരോ മന്ത്രിമാര്‍ക്കും സ്വതന്ത്ര അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി മികച്ച വ്യക്തിബന്ധമാണുണ്ടായിരുന്നത്. രാഷ്ട്രീയത്തിനപ്പുറം പാവപ്പെട്ടവരെ സഹായിക്കാനുള്ള വലിയ മനസ്സ് ഉമ്മന്‍ ചാണ്ടി കാത്തുസൂക്ഷിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി എല്ലാ ചൊവ്വാഴ്ചകളിലും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. അങ്ങേയറ്റം ദൃഢമായ തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. നക്‌സലൈറ്റുകളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ വിഷയത്തില്‍ മാത്രമാണ് അദ്ദേഹവുമായി വിയോജിപ്പുണ്ടായിട്ടുള്ളത്. ഭരണപരമായ വലിയ സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാമിന്റെ വീട് റെയ്ഡ് ചെയ്ത സംഭവത്തില്‍ പിണറായി വിജയന്‍ ജേക്കബ് തോമസിന് പിന്തുണ നല്‍കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും വിജയാനന്ദ് പറഞ്ഞു. ആ സംഭവത്തോടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഭയപ്പാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരമിച്ച ശേഷം മറ്റ് പദവികള്‍ ഏറ്റെടുക്കുമ്പോള്‍ ശമ്പളം വാങ്ങാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ ആദര്‍ശപുരുഷനായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എസ്ആര്‍ ശങ്കരന്റെ വാക്കുകളാണ് തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം മറുപടി നല്‍കി. '58 വയസ്സുവരെ ജോലി ചെയ്യുന്നത് നമ്മുടെ അവകാശമാണ്, അതിനുശേഷമുള്ളത് ആനുകൂല്യമാണ്' എന്ന ശങ്കരന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടാണ് പ്രതിഫലം വാങ്ങാതെ ജോലി ചെയ്യാന്‍ തീരുമാനിച്ചതെന്ന് വിജയാനന്ദ് വ്യക്തമാക്കി.

നിലവിലെ സാമ്പത്തികാവസ്ഥയില്‍ കേരളം കടമെടുക്കുന്നത് ഒഴിവാക്കാനാവില്ല, എന്നാല്‍ നികുതിയിതര വരുമാന മാര്‍ഗങ്ങളിലൂടെ (ഉപയോക്തൃ ഫീസ്, സ്വര്‍ണം തുടങ്ങിയവ) വരുമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധിക്കണം. സിവില്‍ സര്‍വീസിലേക്ക് നേരിട്ട് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കേന്ദ്ര രീതി പൂര്‍ണ വിജയമല്ല. കരിയറിന്റെ താഴെത്തട്ടില്‍ നിന്ന് അനുഭവം നേടി വരുന്നവരുടെ അഡ്മിനിസ്‌ട്രേറ്റീവ് മികവ് ഇവര്‍ക്ക് ഉണ്ടാകില്ല. എന്നാല്‍ സാങ്കേതികവും പ്രത്യേക വൈദഗ്ധ്യവുമുള്ള തസ്തികകളില്‍ ഇവരെ ഉപയോഗപ്പെടുത്താം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പകുതി ശേഷി പോലും നിലവില്‍ ഉപയോഗപ്പെടുത്തുന്നില്ല. ആരോഗ്യ പരിപാലനം, കൃഷി, വയോജന സംരക്ഷണം എന്നിവയില്‍ തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ സജീവമാക്കണം. തീരദേശ, ആദിവാസി ജനവിഭാഗങ്ങളുടെ ക്ഷേമത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും വിജയാനന്ദ് നിര്‍ദ്ദേശിച്ചു. പുതിയ മുഖ്യമന്ത്രി വിഡി സതീശനുമായി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

‘IAS officers shouldn’t give political commentary on govts’: Former Chief Secretary S M Vijayanand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്പാന്യാ!!! ലോക ചാംപ്യൻമാർ; അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തി

മെസിയെ കെട്ടിപ്പിടിച്ച് ലമീൻ യമാൽ; ഫൈനലിലെ സുന്ദര നിമിഷം! (വിഡിയോ)

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

ചുവന്ന വസന്തം! സ്‌പെയിന്‍ ലോക ചാംപ്യന്‍മാര്‍, മെസിക്ക് കണ്ണീര്‍ മടക്കം-ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സ്പാനിഷ് താരങ്ങളെ തല്ലി പരേഡസും മൊളീനയും; തോൽവിക്ക് പിന്നാലെ പൊരി‍ഞ്ഞ അടി!