ഇടുക്കി: കഴിഞ്ഞ ജൂൺ 8-ന് ചിന്നക്കനാൽ സിങ്കുകണ്ടത്തുണ്ടായ കാട്ടാനയാക്രമണത്തിൽ അമ്മയെ നഷ്ടപ്പെടുകയും ഒപ്പം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഏഴാം ക്ലാസുകാരൻ രക്ഷൻ ഒടുവിൽ സ്കൂളിന്റെ പടികയറി. കൺമുന്നിൽ അമ്മ പിടഞ്ഞുവീണ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ശരീരത്തിലെ കടുത്ത മുറിവുകളിൽ നിന്നും പതിയെ മുക്തനായി വരുന്ന രക്ഷനെ കൺകോണിലെ കണ്ണീരോടെയും പ്രാർത്ഥനയോടെയുമാണ് ചിന്നക്കനാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നെഞ്ചോട് ചേർത്തത്.
ഒരു മാസം മുൻപ് ഇതേ സ്കൂൾ മുറ്റത്തുനിന്ന് അവൻ പടിയിറങ്ങിയത് കൂട്ടുകാർക്കൊപ്പം കളിചിരികളോടെയായിരുന്നു. എന്നാൽ, വിധി ആ കുരുന്നിനായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. കഴിഞ്ഞ ജൂൺ 8-ന് സിങ്കുകണ്ടം തിരുവള്ളൂർ കോളനിയിലെ വീട്ടിൽ നിന്നും രക്ഷനും പത്താം ക്ലാസുകാരിയായ സഹോദരി രക്ഷിണയും അമ്മ മാരിയുടെ കൈപിടിച്ച് സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ രണ്ട് കിലോമീറ്റർ അകലെയുള്ള സൂര്യനെല്ലി-ബോഡിമെട്ട് റോഡിലേക്ക് എത്തുന്നതിന് മുൻപ് കാട്ടാന ഇവരുടെ മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
തന്റെ മക്കളെ ജീവനോടെ രക്ഷിക്കാനുള്ള പ്രാണവേദനയ്ക്കുള്ള പോരാട്ടത്തിനിടയിൽ അമ്മ മാരി ആനക്കലിയിൽ പൊലിഞ്ഞു വീണു. അമ്മയോടൊപ്പമുണ്ടായിരുന്ന രക്ഷനും കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് 17 ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഈ ഏഴാം ക്ലാസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്നത്. മുറിവുകൾ ഉണങ്ങി രണ്ടാഴ്ച മുൻപ് ലോക്കാടിലെ ബന്ധുവീട്ടിലെത്തിയ രക്ഷൻ, ഒടുവിൽ ഇന്നലെ ആ സങ്കടക്കടൽ കടന്ന് വീണ്ടും യൂണിഫോം ധരിച്ച് പുസ്തകസഞ്ചിയുമേന്തി വിദ്യാലയത്തിലെത്തുകയായിരുന്നു.
ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളിലെത്തിയ രക്ഷനെ കാത്ത് അധ്യാപകരും കൂട്ടുകാരും രാവിലെ തന്നെ വിദ്യാലയത്തിന്റെ ഗേറ്റിൽ തന്നെയുണ്ടായിരുന്നു. ആരും അവനോട് ഒന്നും ചോദിച്ചില്ല, പകരം ആ കുഞ്ഞിനെ അവർ ഹൃദയത്തോട് ചേർത്തുപിടിച്ചു. നേരിട്ട വലിയൊരു മഹാദുരന്തത്തിന്റെ ആഘാതം ആ കുഞ്ഞു മുഖത്തുണ്ടായിരുന്നു. ആന പാഞ്ഞടുക്കുമ്പോൾ അമ്മയുടെയും സഹോദരന്റെയും തൊട്ടുപിന്നിലുണ്ടായിരുന്ന സഹോദരി രക്ഷിണയും ആ മാനസിക ഞെട്ടലിൽ നിന്ന് ഇനിയും പൂർണ്ണമായി മോചിതയായിട്ടില്ല.കാട്ടാനഭീതി ഒഴിഞ്ഞിട്ടില്ലാത്ത ചിന്നക്കനാലിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്ക്, ഈ ദുരന്തം സ്വന്തം വീട്ടിലെ നോവാണ്. അതുകൊണ്ടുതന്നെ രക്ഷന്റെ മടങ്ങിവരവ് ഈ വിദ്യാലയത്തിന് വെറുമൊരു അധ്യയന ദിവസമല്ല, പ്രതീക്ഷയുടെ വലിയൊരു അതിജീവനത്തിന്റെ അടയാളം കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates