കൊച്ചി: ജനകീയ സമരങ്ങളിലൂടെ തൊഴിലാളികളുടെ മനസില്‍, പാവപ്പെട്ടവന്റെ മനസില്‍, അശരണരുടെ മനസില്‍ ഇടം പിടിച്ച ജനനേതാവ് വി എസ് അച്യുതാനന്ദന്‍. വിഎസിന്റെ സമര ജീവിതങ്ങളെക്കുറിച്ച്... ഇടപെടലുകളെക്കുറിച്ച് കേട്ടും കണ്ടും വളര്‍ന്ന തലമുറയോട് വിഎസ് യാത്ര പറഞ്ഞു പോകുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളിലേയ്ക്ക് വരാത്ത ഇടപെടലുകളും വി എസ് നടത്തിയിട്ടുണ്ടെന്ന ഓര്‍മകള്‍ പങ്കുവെക്കുകയാണ് നേതാക്കള്‍. അത്തരം ഒരു ഇടപെടലിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് നെഹ്രുട്രോഫി വാര്‍ഡിലെ അന്നത്തെ കൗണ്‍സിലറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറുമായിരുന്ന ഡി ലക്ഷമണന്‍.
1970...സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലം. ഭൂപരിഷ്‌കരണ നിയമം നടപ്പിലാകുന്ന വര്‍ഷം. ഭൂപരിഷ്‌കരണം പ്രാബല്യത്തില്‍ വന്നിട്ടും ഭൂമി വിട്ടു കൊടുക്കാന്‍ തയ്യാറാകാതിരുന്ന ഉടമകളുടെ സ്ഥലം പിടിച്ചെടുക്കലായിരുന്നു മിച്ചഭൂമി സമരം. എ കെ ജിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ രാജാവിന്റെ കൈവശമുണ്ടായിരുന്ന തിരുവനന്തപുരം മുടവന്‍മുകള്‍ കൊട്ടാരം കൈയേറിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളിപ്പടര്‍ന്നു. ആലപ്പുഴ പുന്നമടയിലും കുടിലുകള്‍ കെട്ടി സമരം തുടങ്ങി. സിആര്‍പിക്കാരും പൊലീസും രാത്രി കുടിലുകളില്‍ കയറി നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഇവരെ അന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ( ഇന്ന് ആ സ്ഥലത്ത് ജനറല്‍ ആശുപത്രിയാണ്) പ്രവേശിപ്പിച്ചു. ഇതോടെ സമരത്തിന്റെ രൂപവും ഭാവവും മാറി. ആലപ്പുഴ ജില്ലയിലെ തൊഴിലാളികള്‍ ശക്തമായി പ്രതിഷേധിച്ചു. പിന്നെ കാണുന്നത് പണിക്കു പോകുന്ന വസ്ത്രത്തോടു കൂടി ജില്ലയിലെ തൊഴിലാളികള്‍ ആശുപത്രിക്ക് മുമ്പില്‍ തടിച്ചു കൂടുന്നതാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ തടിച്ചു കൂടി. അന്ന് പ്രതിഷേധക്കാരുടെ ഒരേയൊരാവശ്യം എംഎല്‍എ ആയിരുന്ന വി എസ് അച്യുതാനന്ദന്‍ സ്ഥലത്തെത്തണമെന്നായിരുന്നു. കര്‍ഷകതൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു അന്ന് വിഎസ്.
എട്ട് പൊലീസുകാര്‍ക്കെതിരെ അവസാനം കേസെടുക്കേണ്ടി വന്നു സര്‍ക്കാരിന്. സംഭവം പൂഴ്ത്തിവെക്കാന്‍ നോക്കിയെങ്കിലും വിഎസ് ഇടപെട്ടതുകൊണ്ടു മാത്രം പുറംലോകം അറിഞ്ഞ സംഭവമായിരുന്നു അത്. തുടര്‍ന്നാണ് ആശുപത്രിക്ക് മുന്നിലെ സമരം അവസാനിച്ചതെന്നും ലക്ഷ്മണന്‍ ഓര്‍ക്കുന്നു.
അന്ന് വി എസ് തിരുവനന്തപുരത്താണ്. സമരക്കാരുടെ ആവശ്യം അറിയിച്ചതിനെത്തുടര്‍ന്ന് വിഎസ് സമരക്കാരെ കാണാനെത്തി. എല്ലാ സമരങ്ങളിലും ഇടപെടുന്നതു പോലെ തന്നെ ശക്തമായി വിഎസ് സമരക്കാര്‍ക്ക് വേണ്ടി സംസാരിച്ചു. പ്രസംഗത്തില്‍ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും ഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്നും മിച്ചഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നും വിഎസ് അന്ന് പ്രസംഗിച്ചത് ഓര്‍മിച്ചെടുക്കുകയാണ് ഡി ലക്ഷമണന്‍.
വെറുതെ പ്രസംഗിച്ച് പോകുന്നതിന് പകരം വിഷയം നിയമസഭയില്‍ സബ്മിഷനായി വിഎസ് ഉന്നയിച്ചു. സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നാക്രമണത്തില്‍ നിയമസഭയില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം തന്നെ സിപിഎമ്മിന്റെയും കര്‍ഷക തൊഴിലാളി യൂണിയന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയായിരുന്നു. എട്ട് പൊലീസുകാര്‍ക്കെതിരെ അവസാനം കേസെടുക്കേണ്ടി വന്നു സര്‍ക്കാരിന്. സംഭവം പൂഴ്ത്തിവെക്കാന്‍ നോക്കിയെങ്കിലും വിഎസ് ഇടപെട്ടതുകൊണ്ടു മാത്രം പുറംലോകം അറിഞ്ഞ സംഭവമായിരുന്നു അത്. തുടര്‍ന്നാണ് ആശുപത്രിക്ക് മുന്നിലെ സമരം അവസാനിച്ചതെന്നും ലക്ഷ്മണന്‍ ഓര്‍ക്കുന്നു. ആ നാല് സ്ത്രീകളും ഇന്ന് ജീവിച്ചിരിപ്പില്ല. മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി, ആക്രമിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിഎസ് ഉയര്‍ത്തിയ ശബ്ദങ്ങള്‍ ഇനിയും ഇതുപോലെ അനുഭവങ്ങളുടെ വെളിപ്പെടുത്തലായി വരും തലമുറയ്ക്ക് കേട്ടുകൊണ്ടേയിരിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates