ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ്. നിമിഷപ്രിയയെ യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച കാര്യം അറിയാം. അവരെ മോചിപ്പിക്കാനായി കുടുംബം പരിശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി ശരിവെച്ചിരുന്നു. ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് പ്രസിഡന്റ് അംഗീകാരം നല്‍കിയ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് നിമിഷപ്രിയയുടെ കുടുംബം.
നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവ് നേടിയെടുക്കാന്‍ അമ്മ പ്രേമകുമാരി (57) നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം, സാമൂഹിക പ്രവര്‍ത്തകരുടെ സംഘടനയായ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഇരയുടെ കുടുംബത്തിന് ദയാധനം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പ്രേമകുമാരി സനയിലേക്ക് പോയിരുന്നു.
മോചനശ്രമവുമായി എട്ടുമാസമായി നിമിഷ പ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ് ഉള്ളത്. 40,000 യുഎസ് ഡോളറാണ് ചര്‍ച്ചയ്ക്കായി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 കോടി ഡോളര്‍ നല്‍കിയിരുന്നു. യമന്‍ പൗരനെ കൊലപ്പെടുത്തിയെന്നാണ് നിമിഷപ്രിയക്ക് എതിരെയുള്ള കേസ്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates